കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി തലശ്ശേരി സ്വദേശിയായ സഹപ്രവർത്തകനെ ടകൊലപ്പെടുത്തിയ കമ്പിൽ സ്വദേശിയെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. കമ്പിൽ പള്ളിപ്പറമ്പ് സ്വദേശി കൈതപ്രത്ത് അബ്ദുൾ ബാസിത്തി (24)നെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. തലശ്ശേരി കടവത്തൂർ സ്വദേശിയും ഷാർജ അസ്ഹർ അൽമദീന ട്രേഡിംഗ് സെന്റർ മനേജറുമായ അടിയോടത്ത് അബൂബക്കർ (50) ആണ് കൊല്ലപ്പെട്ടത്.
മൂന്നു വർഷം മുമ്പ് 2013 സെപ്തംബർ ആറിനു രാത്രി 12.15നാണ് അബൂബക്കർ കൊല്ലപ്പെട്ടത്. അബൂബക്കറിന്റെ കൈയിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷം ദിർഹം (22.18 ലക്ഷം രൂപ) തട്ടിയെടുക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശം. അബൂബക്കറിന്റെ സ്ഥാപനത്തിൽ റെഡിമെയ്ഡ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ബാസിത്ത്. കൊല നടന്ന ദിവസവും തലേന്നും ബാസിത്ത് അവധിയിലായിരുന്നു. ഇതാണ് ബാസിത്തിലേക്കു സംശയമുന നീളാൻ ഇടയാക്കിയത്.
അബൂബക്കർ കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാത്തതു പോലെ ബാസിത്ത് അഭിനയിച്ചു. അബൂബക്കറിന്റെ ശവസംസ്‌ക്കാര ചടങ്ങുകളിൽ പോലും ബാസിത്ത് പങ്കെടുത്തിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ബാസിത്ത് നാട്ടിലേക്ക് വീസ റദ്ദാക്കി മടങ്ങുകയും ചെയ്തു. കവർച്ച ചെയ്ത പണം ബാസിത്തിന്റെ തലയണ കവറിൽ നിന്നു കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here