റിയാദ് : സൗദി അറേബ്യയിലെ ജനതയുടെ നല്ല ദിനങ്ങള്‍ അവസാനിക്കുകയാണ്. ഇനി വരാനിരിക്കുന്നത് നികുതി ഏര്‍പ്പെടുത്തലുകളുടെ കാലമാണ്. എണ്ണയുത്പാദനവും വിലയും കുത്തനെ ഇടിഞ്ഞതാണ് സൗദി അറേബ്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമായതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കാന് സൗദി ഭരണകൂടം ഒരുങ്ങുന്നത്.
മൂല്യവര്‍ദ്ധിത നികുതി എന്ന രൂപത്തിലാവും ആദ്യമായി നികുതി ഏര്‍പ്പെടുത്തുന്നത്. ഐഎംഎഫിന്റെ നിര്‍ദ്ദേശത്തിന് സൗദി സര്‍ക്കാര്‍ അനുമതിയും നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയാണ്. വിലയിടിവ് തുടരുന്നത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമായാണ് സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സൗദിയുടെ നീക്കത്തിന് പിന്നിലെ കാരണം.
വന്‍കിട നിര്‍മ്മാണ പദ്ധതികളുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ശമ്പളം അടക്കമുള്ളവ വെട്ടിക്കുറച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കും സര്‍ക്കാര്‍ കടന്നു. 97 ബില്യണ്‍ ഡോളറാണ് പോയ വര്‍ഷത്തെ ബജറ്റ് കമ്മി. ഇത് മറികടക്കുകയെന്നതും മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള കാരണമാണ്. ഒപ്പം സബ്‌സിഡികളും മറ്റ് സൗജന്യങ്ങളും വെട്ടിക്കുറയ്ക്കാനും ഇടയാക്കി.
ഈ സാഹചര്യത്തില്‍ എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2020 ഓടെ മിച്ച ബഡ്ജറ്റ് സൃഷ്ടിക്കാനും സൗദി അറേബ്യന്‍ ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വഴി ഇത് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here