പിണറായിക്കെതിരായ കൊലവിളിയിലുറച്ച് കുന്ദന്‍; ഭാരതപുത്രനായത് കൊണ്ടാണ് തല കൊയ്യാന്‍ ആഹ്വാനം നടത്തിയത്; ഗോധ്രയിലേത് പോലെ കേരളത്തിലും പക വീട്ടും

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളിയിലുറച്ച് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്. ഭാരതപുത്രനായത് കൊണ്ടാണ് താന്‍ പിണറായിയുടെ തല കൊയ്യാന്‍ ആഹ്വാനം നടത്തിയതെന്നും എന്തുവന്നാലും നേരിടുമെന്നും കുന്ദന്‍ വെല്ലുവിളിച്ചു.

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’

പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് കുന്ദന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഉജ്ജയിനിയിലെ ആര്‍എസ്എസ് പ്രമുഖ് ആണ് ഡോ.ചന്ദ്രാവത്. ഉജ്ജയിനിയിലെ ഒരു പൊതുപരിപാടിയിലായിരുന്നു പരസ്യമായ കൊലവിളി. എം.പി ചിന്താമണി മാളവ്യ, മോഹന്‍ യാദവ് എംഎല്‍എ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്.

ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറയുന്നു.

‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’

ഒരു പ്രാദേശിക ചാനലാണ് ആദ്യം ഈ വാര്‍ത്ത പുറത്തുവിട്ടത്. തൊട്ടുപിന്നാലെ മറ്റു ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. പിണറായി വിജയന്‍ തുടര്‍ച്ചയായി നടത്തുന്ന സംഘപരിവാര്‍ വിമര്‍ശനങ്ങളിലുള്ള അസഹിഷ്ണുതയാണ് കൊലവിളിക്കു പിന്നിലെന്നു വ്യക്തമാണ്. കഴിഞ്ഞ മാസം ഭോപ്പാലിലെത്തിയ പിണറായിയെ സംഘപരിവാര്‍ തടയാനും മറ്റും ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here