തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തലകൊയ്യാൻ ഇനാം പ്രഖ്യാപിച്ച സംഘപരിവാറിനു ശക്തമായ മറുപടിയുമായി എം.സ്വരാജ് എംഎൽഎ രംഗത്ത്. തലകൊയ്യാൻ വാളുമായി ഇറങ്ങുന്നതിനു മുമ്പ് ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ വിഷപ്പല്ല് പറിക്കാൻ കരുത്തുള്ള കരങ്ങൾ ഇവിടെ കാത്തിരിക്കുന്നുണ്ട്. ഭീരുവിന്റെ ഭീഷണി കേട്ട് ഭയന്നോടാൻ ഞങ്ങളാരും ശാഖയിൽ വളർന്നതല്ലെന്നും സ്വരാജ് വ്യക്തമാക്കി. ഫേസ്ബുക്കിലാണ് സ്വരാജിന്റെ പ്രതികരണം.
തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല, ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമ്പോഴാണ് ഒരു നേതാവ് ധീരനാവുന്നത്. ഞങ്ങളൊരുപാടു പേരെ കൊന്നിട്ടുണ്ടെന്ന് അലറി പ്രസംഗിക്കുമ്പോഴല്ല, ഒരാളെ പോലും കൊന്നിട്ടില്ലെന്ന് പറയാൻ കഴിയുമ്പോഴാണ് ഒരു നേതാവിന് അഭിമാനം തോന്നേണ്ടതെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. കൊല്ലാനുള്ള നിങ്ങളുടെ ശേഷിയല്ല, മരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് ധീരതയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സ്വരാജ് പറയുന്നുണ്ട്. കൊന്നവരുടെ ഭീരുത്വമല്ല, കൊല്ലപ്പെട്ടവരുടെ ധീരതയാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്നും സ്വരാജ് ഓർമ്മപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തലയെടുക്കാൻ വരുന്നവരോട് …
എം. സ്വരാജ്.
തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല , ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമ്പോഴാണ് ഒരു നേതാവ് ധീരനാവുന്നത്.
ഞങ്ങളൊരുപാടു പേരെ കൊന്നിട്ടുണ്ടെന്ന് അലറി പ്രസംഗിക്കുമ്പോഴല്ല , ഒരാളെ പോലും കൊന്നിട്ടില്ലെന്ന് പറയാൻ കഴിയുമ്പോഴാണ് ഒരു നേതാവിന് അഭിമാനം തോന്നേണ്ടത്.
കൊല്ലാനുള്ള നിങ്ങളുടെ ശേഷിയല്ല ,മരിക്കുവാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് ധീരത .
കൊന്നവരുടെ ഭീരുത്വമല്ല , കൊല്ലപ്പെട്ടവരുടെ ധീരതയാണ് ചരിത്രം സൃഷ്ടിച്ചത്.
മരിച്ചു വീഴുമ്പോൾ തീർന്നു പോകുന്നവരല്ല ഞങ്ങൾ. ഭീരുവിന്റെ ഭീഷണി കേൾക്കുമ്പോൾ ഭയം തോന്നാൻ ഞങ്ങളാരും ‘ശാഖ’ യിൽ വളർന്നവരുമല്ല .
തലയെടുക്കാൻ വാളുമായിറങ്ങുമ്പോഴോർക്കുക , നിങ്ങളുടെ വിഷപ്പല്ല് പറിച്ചെടുക്കാൻ കരുത്തുള്ള കരങ്ങൾ കാത്തിരിക്കുന്നുവെന്ന്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here