മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദനെ ആര്‍എസ്എസ് പുറത്താക്കി; യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് ഹര്‍ജി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി.  വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ആര്‍എസ്എസ് അറിയിച്ചു.

അതേസമയം, കുന്ദനെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷംസുദ്ദീന്‍ മലപ്പുറം കോടതിയില്‍ ഹര്‍ജി സമര്‍പിച്ചു. ഹര്‍ജി ഈ മാസം ഏഴിന് പരിഗണിക്കും.

കൊലവിളി പ്രസ്താവന പിന്‍വലിച്ച് കുന്ദന്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. വധിക്കണമെന്ന് ആഹ്വാനം ചെയ്തതില്‍ ഖേദമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നെന്നും കുന്ദന്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പുറത്തുണ്ടായ വൈകാരിക പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയതെന്നും കുന്ദന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കുന്ദനെ പുറത്താക്കിയെന്ന് ആര്‍എസ്എസ് നേതൃത്വം അറിയിച്ചത്.

പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു കുന്ദന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചിരുന്നു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’ പ്രസംഗം വിവാദമായതോടെ വ്യാഴാഴ്ച വൈകിട്ടോടെ ചന്ദ്രാവത്ത് പരാമര്‍ശം പിന്‍വലിച്ചു പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഖേദപ്രകടനം നടത്തിയിരുന്നില്ല.

എന്നാല്‍ ആര്‍എസ്എസിന്റെ ഭീഷണിയെ പുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. ആര്‍എസ്എസ് തലയെടുക്കുന്നവരാണെങ്കിലും തനിക്ക് യാത്ര മുടക്കാന്‍ കഴിയില്ലെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

പ്രസ്താവന ആര്‍എസ്എസിന്റെ യഥാര്‍ഥ നിറം വെളിപ്പെടുത്തുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു ഭീകര സംഘടന എന്ന നിലയില്‍ ആര്‍എസ്എസ് അതിന്റെ യഥാര്‍ഥ നിറങ്ങള്‍ വെളിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ കേന്ദ്രസര്‍ക്കാരിനോ അവരുടെ വാ മൂടിക്കെട്ടാന്‍ സാധിക്കുമോയെന്നും യെച്ചൂരി ഇന്നലെ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News