മുഖ്യമന്ത്രി പിണറായിക്ക് വീണ്ടും ബിജെപി നേതാവിന്റെ ഭീഷണി; ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ രാജാസിംഗ്; എന്തുവില കൊടുത്തും തടയുമെന്നും ഭീഷണി

ഹൈദരാബാദ് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ബിജെപി – സംഘപരിവാര്‍ നേതാവിന്റെ ഭീഷണി. ഹൈദരാബാദില്‍ സിപിഐഎം സംഘടിപ്പിടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്നാണ് ഭീഷണി. തെലുങ്കാനയിലെ ബിജെപി എംഎല്‍എ രാജാസിങ്ങാണ് ഭീഷണി മുഴക്കിയത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കാരണവശാലും പിണറായിയെ അനുവദിക്കില്ല. പരിപാടിക്ക് അനുമതി നല്‍കരുതെന്നുമാണ് രാജാസിങ്ങിന്റെ ആവശ്യം. എന്ത് വില കൊടുത്തും പിണറായി പരിപാടിയില്‍ പങ്കുെക്കുന്നത് തടയും. പങ്കെടുക്കുകയാണെങ്കില്‍ ബാക്കി കാണാമെന്നും രാജാസിങ് ഭീഷണി മുഴക്കി.

തങ്ങളുടെ ഹിന്ദു സുഹൃത്തുകള്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. അത്തരത്തില്‍ സംഭവിക്കുമ്പോള്‍ എങ്ങനെയാണ് ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. മിണ്ടാതെ കൈയും കെട്ടി നോക്കി നില്‍ക്കാനാകുന്നത്. പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല. മുഖ്യമന്ത്രി വന്നാല്‍ താന്‍ പരിപാടി തടയുമെന്നും വീഡിയോ സന്ദേശത്തിലൂടെ രാജാ സിങ്ങ് പറയുന്നു.

മാര്‍ച്ച് 19നാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ഹൈദരാബാദില്‍ സിപിഐഎം 5 മാസമായി നടത്തിക്കൊണ്ടിരിക്കുന്ന മഹാജനപദയാത്രയുടെ സമാപനമാണ് പരിപാടി.

കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന മത സൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കരുതെന്നും പിണറായി വിജയനെ ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകള്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മധ്യപ്രദേശ് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തും പൊതു പരിപാടിയില്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് രാജാസിങ്ങിന്റെ ഭീഷണി സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel