വാളയാര്‍ പീഡനം: പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും; മക്കള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ്; കൊലപാതക സാധ്യത അന്വേഷിക്കും

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. കുട്ടികളുടെ ബന്ധു അടക്കം അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

അതേസമയം, തന്റെ മക്കള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവരുടെ മരണം കൊലപാതകമാണെന്നും പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നോ എന്താണ് കാരണമെന്നോ തനിക്ക് അറിയില്ലെന്നും മാതാവ് പറയുന്നു.
മാര്‍ച്ച് നാലിനാണ് ഇളയപെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം വരെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടന്ന ഒമ്പതുവയസുകാരി പെട്ടെന്ന് തൂങ്ങിമരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നത്. മരണം സംഭവിച്ചതിന്റെ പിറ്റേദിവസം തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇതെന്നിരിക്കെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്. ഇത്രയും ഉയരത്തില്‍ കുട്ടികള്‍ എങ്ങനെ ഒറ്റയ്ക്ക് തൂങ്ങും എന്ന സംശയം ബന്ധുക്കളും പങ്കുവയ്ക്കുന്നു.

പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് നിരവധി തവണ ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ ഭൃഷ്ട ഭാഗത്തെ പരുക്ക് ഇത് വ്യക്തമാക്കുന്നു. കുട്ടിക്ക് എത്താവുന്നതിലും ഉയരത്തിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പത് വയസുകാരിയുടെ മരണത്തില്‍ കൊലപാതക സാധ്യത അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സമാനമായ സാഹചര്യത്തിലാണ് പതിനാലു വയസുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്. ജനുവരിയിലായിരുന്നു ഈ സംഭവം. ഈ പെണ്‍കുട്ടിയെയും പ്രതികള്‍ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News