പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ; പീഡിപ്പിച്ച ശേഷം കാമുകൻ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങിയതിനാലെന്നു പൊലീസ്; സുഹൃത്ത് ഷിബുവിനെ റിമാൻഡ് ചെയ്തു

പാലക്കാട്: പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സായിരുന്ന ഇരുപതുകാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കാമുകൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വാഗ്ദാനത്തിൽ നിന്നു പിൻവാങ്ങിയതാണെന്നു പൊലീസ്. യുവതിയുടെ സുഹൃത്ത് ഷിബുവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി. യുവതികൾ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതേസമയം ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് പാലാന ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം, ഷിബു വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന 20 കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു. ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കളാരും പരാതി നൽകിയിരുന്നുമില്ല. തുടർന്ന് യുവതിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് സുഹൃത്തും അയൽവാസിയുമായ ഷിബുവിലേക്ക് പൊലീസ് എത്തിയത്.

വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ ഷിബുവും ഷീനയുടെ ബന്ധുക്കളും തമ്മിൽ വഴക്കുണ്ടായെന്ന് പൊലീസ് പറയുന്നു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 21 ന് ഷീന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഷിബുവിനെതിരെ ലൈംഗിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. 2016 ഡിസംബറിൽ ഇതേ ആശുപത്രിയിലെ എക്‌സ്‌റേ ടെക്‌നീഷ്യൻ ആയ മറ്റൊരു യുവതിയും ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടില്ല. ഈ മാസം ഒരാഴ്ചക്കിടെ 2 ജീവനക്കാരികൾ ആത്മഹത്യാ ശ്രമവും നടത്തി. ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരത്തിലാണ്.

വീട്ടുകാരുടെ പരാതി ലഭിച്ചില്ലെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്. ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here