മുംബൈ: ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇനി എത്ര പണം വേണമെങ്കിലും പിൻവലിക്കാം. നോട്ട് അസാധുവാക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇന്നുമുതൽ നീക്കി. ഇതോടെ ഇനിമുതൽ പണം പിൻവലിക്കുന്നതിനു നിയന്ത്രണം ഉണ്ടായിരിക്കില്ല. ഈമാസം മുതൽ പണം പരിധിയില്ലാതെ പിൻവലിക്കാമെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ആഴ്ചയിൽ പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപ ആക്കി നേരത്തെ ഉയർത്തിയിരുന്നു. പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിധി 50,000 രൂപ ആയി ഉയർത്തിയത്. രണ്ടു ഘട്ടങ്ങളിലായി നിയന്ത്രണം ഒഴിവാക്കാൻ റിസർവ് ബാങ്ക് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായിട്ടാണ് ഇന്നുമുതൽ പരിധി 50,000 രൂപ ആക്കി ഉയർത്തിയത്.
എടിഎമ്മിൽ നിന്നു ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയിൽ നിന്നു ഫെബ്രുവരി ഒന്നു മുതൽ 24,000 രൂപയാക്കിയിരുന്നു. അതേസമയം, കറന്റ്, ഓവർഡ്രാഫ്റ്റ്, ക്രെഡിറ്റ് അക്കൗണ്ടുകളിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാനാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ബാങ്കുകൾക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഓപറേറ്റിംഗ് പരിധി നിശ്ചയിക്കാമെന്നും റിസർവ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
നേരത്തെ, എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക ആദ്യം 2500ഉം പിന്നീട് 4500 ആക്കി ഉയർത്തിയിരുന്നു. പിന്നീട് അത് 10,000 ആയും ഉയർത്തുകയായിരുന്നു. കറന്റ് അക്കൗണ്ടുകളിലെ പിൻവലിക്കൽ പരിധി 50,000 രൂപയും പിന്നീട് അത് ഒരു ലക്ഷം രൂപയുമായി ഉയർത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here