തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന്, നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മുന്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി.പി പ്രവീണ്‍ എന്നിവരുടെ അപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. പ്രതികള്‍ ജിഷ്ണുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്.
ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യ ആണെന്ന വാദത്തില്‍ ഉറച്ചാണ് പ്രതിഭാഗം മുന്‍കൂര്‍ ജാമ്യത്തിനായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കോപ്പിയടി നടന്ന കാര്യം വീട്ടില്‍ അറിയുമോ എന്ന ആശങ്കയാണ് ഇതിന് പ്രേരണ ആയതെന്നും, പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ അധ്യാപകര്‍ ഗുണ്ടകളെപോലെയാണ് പെരുമാറുന്നതെന്ന വിദ്യാര്‍ഥികളുടെ പരാതികളും, സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.
കോളേജില്‍ ഇടിമുറിയുണ്ടെന്നും, പ്രതികള്‍ മാനസീകമായും ശാരീരികമായും ജിഷ്ണുവിനെ തളര്‍ത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്.വരദരാജന്‍ നല്‍കിയ രഹസ്യമൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ചെയര്‍മാനും പിആര്‍ഒയുമാണ് കാര്യങ്ങള്‍ എല്ലാംതീരുമാനിച്ചിരുന്നും ശക്തിവേലും പ്രവീണും ഇവര്‍ക്ക് സഹായികളായി നില്‍ക്കുകയായിരുന്നുവെന്നുമുള്ള രഹസ്യമൊഴി പ്രോസിക്യൂഷന്‍ വാദത്തിന് കരുത്തായി. മുന്‍ പി.ആര്‍.ഒയും കേസിലെ രണ്ടാം പ്രതിയുമായ സഞ്ജിത്ത് വിശ്വനാഥന്റെ ജാമ്യാപേക്ഷ മാര്‍ച്ച് രണ്ടിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here