തിരുവനന്തപുരം: കൊടുംവേനലില്‍ നാടും നഗരവും കുടിനീരിനായി അലയുമ്പോള്‍ കാടിന്റെ മക്കളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്. വേനല്‍ അവരുടെ ജീവിതം തന്നെ അടിമുടി മാറ്റിക്കഴിഞ്ഞു. നാട്ടിലെ വരള്‍ച്ചെയേക്കാള്‍ രൂക്ഷമാണ് കാട്ടിലെ വരള്‍ച്ചയെന്നാണ് കേട്ടുകേള്‍വി. തിരുവനന്തപുരം അമ്പൂരി ആദിവാസി ഊരിലെ പുറംലോകമറിയാത്ത, നമുക്ക് തികച്ചും അന്യമായ വേനല്‍ ജീവിതത്തിലേക്ക്.
സമുദ്രനിരപ്പില്‍ നിന്നും 1,500 അടി ഉയരത്തിലാണ് അമ്പൂരി. അവിടെ പുരവിമലകടവില്‍ നിന്ന് നെയ്യാറും കടന്ന് വേണം തൊടുമല ആദിവാസി ഊരിലെത്താന്‍. ആറ് കിലോമീറ്റര്‍ ദൂരെ വനാന്തര്‍ഭാഗത്താണ് 40ഓളം ആദിവാസി കുടുബങ്ങള്‍ താമസിക്കുന്ന തൊടുമല. കുടിലിലേക്ക് കുടിവെള്ളം ചുമന്നുകൊണ്ടുവരുന്ന പതിവുകാഴ്ചകള്‍ ഇവിടെ കാണാനാവില്ല. ഊരിലെ ജീവിതം തന്നെ വേനലില്‍ തകിടംമറിഞ്ഞു. ദിനചര്യകള്‍ക്കായി ഊരുവിട്ടിറങ്ങിയ ആദിവാസി കുടുംബങ്ങള്‍ക്ക് നെയ്യാറിന്റെ തീരമാണ് ഇപ്പോള്‍ ഇടത്താവളം.
വൈകുന്നേരങ്ങളില്‍ റേഷനരിയുമായി ഒരുമണിക്കുറോളം നടന്ന് പുഴയോരത്തെത്തും. ഒരു കലത്തില്‍ വേവുന്ന കഞ്ഞിയാണ് എല്ലാവരുടെയും അത്താഴം. പിന്നെ അവിടെ തന്നെ അന്തിയുറക്കം. പിറ്റേന്ന് രാവിലെ പുറമേ വന്യമൃഗഭീഷണിയും കാട്ടുതീയും.
ഊരില്‍ വെള്ളമെത്തിച്ച് തങ്ങളുടെ ദുരിതം തീര്‍ക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നുമാത്രമാണ് ഇവരുടെ അപേക്ഷ. താമസിക്കുന്ന ഊരില്‍ കുടിക്കാന്‍ പോലും വെള്ളമില്ലാത്തതിനാല്‍ പുഴയോരത്തേക്ക് താല്‍ക്കാലികമായി താമസം മാറ്റിയിരിക്കുകയാണ് ഇവര്‍. കുടിനീരിനായി കുടിയേറുന്ന ഇവരുടെ ദുരിതം പുറംലോകമറിയണം. അധികൃതര്‍ നടപടിയെടുക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here