സ്വാശ്രയ പ്രവേശനത്തില്‍ സമഗ്രനിയമം നിര്‍മ്മിക്കും; മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും; സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും നിയമ നിര്‍മ്മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2017 – 18 വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

സുപ്രീംകോടതി വിധിയെ തുടര്‍ന്നുളള പുതിയ സാഹചര്യത്തെക്കുറിച്ച് ആരോഗ്യവകുപ്പുമന്ത്രി കെകെ ശൈലജ ടീച്ചര്‍ യോഗത്തില്‍ വിശദീകരിച്ചു. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നും (നീറ്റ്) മാത്രമേ പ്രവേശനം നടത്താന്‍ പാടുളളൂവെന്നും ഏകീകരിച്ച ഫീസ് മാത്രമേ വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കാന്‍ പാടുളളൂ എന്നുമാണ് സുപ്രീം കോടതി വിധി.

ഫീസ് നിശ്ചയിക്കേണ്ടത് ഫീ റഗുലേറ്ററി കമ്മിറ്റിയാണ്. സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്‌മെന്റ് സീറ്റും എന്ന നിലയായിരുന്നു വിദ്യാര്‍ത്ഥി പ്രവേശനം. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മാനേജ്‌മെന്റ് സീറ്റില്‍ കൂടിയ ഫീസുമായിരുന്ന ഘടന. ഈ വ്യത്യാസം പാടില്ല എന്ന് സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

എന്‍ആര്‍ഐ അടക്കമുളള എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി. സംവരണതത്വം പാലിച്ചുകൊണ്ട് നീറ്റിലെ മെറിറ്റ് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ് നിര്‍ബന്ധിതമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്‌മെന്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ സീറ്റ് ഷെയറിങ്ങിലും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഈ വര്‍ഷം അനുവദനീയമല്ല.

പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കണം പ്രവേശനമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ദ്ദേശിച്ചു. ഏകീകരിച്ച ഫീസ് സമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുളള അവസരം ലഭിക്കണം. ഇതിന് അനുയോജ്യമായ ക്രമീകരണം സര്‍ക്കാര്‍ ഉണ്ടാക്കാണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. നിയമനിര്‍മ്മാണം അടക്കമുളള നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് സമഗ്രമായ നിയമ നിര്‍മ്മാണം കൊണ്ടുവരും. നീറ്റ് റാങ്ക് പരിഗണിക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രിമാരായ കെകെ ശൈലജ ടീച്ചര്‍, പ്രൊഫ. സി രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പളളി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെഎം മാണി (കേരള കോണ്‍ഗ്രസ് എം), കെ കൃഷ്ണന്‍കുട്ടി (ജനതാദള്‍ എസ്) പിസി ജോര്‍ജ്. എംഎല്‍എ, എം വിജയകുമാര്‍ (സിപിഎം), കെ പ്രകാശ് ബാബു (സിപിഐ), ഉഴവൂര്‍ വിജയന്‍ (എന്‍സിപി), ജി സുഗുണന്‍ (സിഎംപി), വിവി രാജേഷ് (ബിജെപി), സി വേണുഗോപാലന്‍ നായര്‍, (കേരള കോണ്‍ഗ്രസ് ബി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), വാക്കനാട് രാധാകൃഷ്ണന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), അഡ്വ. ഷാജാജി എസ് പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്), തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News