ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി; തീരുമാനം അദ്വാനിയുടെ ആവശ്യപ്രകാരം; എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. എല്‍കെ അദ്വാനിയുടെ അഭിഭാഷകന്റെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അദ്വാനിക്ക് പുറമെ, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരെ ഗൂഢാലോചനക്കേസില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലെ വാദംകേള്‍ക്കലാണ് മാറ്റിയത്. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ ഗൂഢാലോചനക്കേസില്‍നിന്ന് അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നിരീക്ഷിച്ചിരുന്നു. സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് പ്രതികളെ വെറുതെ വിടുന്നത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍, അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. അദ്വാനിയെയും മറ്റ് നേതാക്കളെയും ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ സിബിഐയും ഹാജി മെഹ്ബൂബ് അഹമ്മദും സമര്‍പ്പിച്ച അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ സംഘ്പരിവാര്‍ നേതാക്കളായ സതീഷ് പ്രദാന്‍, സി ആര്‍ ബന്‍സാല്‍, സാധ്വി ഋതംബര, വിഎച്ച് ഡാല്‍മിയ, വിനയ് കത്യാര്‍, വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ തുടങ്ങിയവര്‍ക്ക് എതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം 2010ല്‍ വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. തുടര്‍ന്ന്, അലഹബാദ് ഹൈക്കോടതിയും ഈ നടപടി ശരിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News