ദില്ലി: വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന എംപി എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയതായി പരാതി. ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെതിരെയാണ് എയർ ഇന്ത്യ ജീവനക്കാരൻ പരാതി നൽകിയത്. ന്യുഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ രാവിലെ 10.30നാണ് സംഭവം. തല്ലിയതായി ഗെയ്ക്ക്‌വാദും സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ എയർഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.
വാർത്ത ഏജൻസിയായ എഎൻഐയാണ് വിവരം പുറത്തുവിട്ടത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഗെയ്ക്ക്‌വാദ്. പുണെയിൽ നിന്നു ദില്ലിയിലെത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഗെയ്ക്ക്‌വാദ്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവം അരങ്ങേറിയത്. ബിസിനസ് ക്ലാസ് ടിക്കറ്റുണ്ടായിട്ടും എക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടിവന്നതിൽ പ്രതിഷേധിച്ച് ഗെയ്ക്ക്‌വാദ് വിമാനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.
ഇതോടെ വിമാന ജീവനക്കാരൻ എത്തി ഗെയ്ക്ക്‌വാദിനോടു ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ ഗെയ്ക്ക്‌വാദ് ജീവനക്കാരനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. എന്നാൽ, തന്നോട് മോശമായി പെരുമാറിയതിനാലാണ് ജീവനക്കാരനെ കൈകാര്യം ചെയ്തതെന്നാണ് രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ വിശദീകരണം. ബിസിനസ് ക്ലാസ് ടിക്കറ്റാണ് താൻ എടുത്തിരുന്നതെന്നും വിമാന ജോലിക്കാർ തന്നത് എക്കോണമി ക്ലാസാണെന്നും ഗെയ്ക്ക്‌വാദ് ആരോപിച്ചു.
ബിസിനസ് ക്ലാസ് ടിക്കറ്റാണ് തന്റെ കയ്യിലുള്ളതെന്നു കാണിച്ചിട്ടും സീറ്റ് തന്നില്ലെന്നും ഗെയ്ക്ക്‌വാദ് ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണെന്നും അതുകൊണ്ടാണ് ദേഷ്യം അടക്കാനാകാതെ ജീവനക്കാരനെ തല്ലിയതെന്നും എംപി പറഞ്ഞു. അതേസമയം, ബിസിനസ് ക്ലാസിൽ സീറ്റ് ഒഴിവില്ലാത്തതിനാലാണ് എംപിക്ക് എക്കോണമി ക്ലാസിൽ സീറ്റ് നൽകിയതെന്നാണ് എയർഇന്ത്യയുടെ വിശദീകരണം.
തല്ലിയതായി വാർത്ത വരുകയും ഇക്കാര്യം എംപി സമ്മതിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി. ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു എയർഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, സംഭവിച്ച കാര്യങ്ങൾ നിർഭാഗ്യകരമാണെന്ന് ശിവസേന വക്താവ് മനീഷ കായൻഡെ വ്യക്തമാക്കി. എംപിയുമായി സംസാരിച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. ശിവസേന തലവൻ ഉദ്ധവ് താക്കറെ സംഭവത്തിൽ ഇടപെടുമെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here