കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; പ്രതികൾ കുറ്റം സമ്മതിച്ചു

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ അജേഷ് എന്ന അപ്പു, അഖിൽ, നിതിൻ എന്നിവരാണ് പ്രത്യേകസംഘത്തിന്റെ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയചൂരി ഇസ്സത്തുൽ ഇസ്ലാം മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്.

സംഭവം നടന്നതിനു തൊട്ടുപിന്നാലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥിരം ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രതികളെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരുകയാണ്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തും. കൊലപാതകത്തെ തുടർന്ന് വർഗീയ സംഘർഷം ഉണ്ടാകുമെന്ന ഭയം മൂലം കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് റിയാസിനെ താമസസ്ഥലത്തു കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മുസ്ലിയാർ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ശക്തമായ കല്ലേറുണ്ടായതോടെ തിരികെ മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. എന്തു പ്രകോപനത്താലാണ് കൊല നടത്തിയതെന്ന കാരണം വ്യക്തമല്ല.

ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവർ ഇതുവരെ ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്തവരാണെന്നാണ് വിവരം. അതേസമയം, പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇരുചക്ര വാഹനങ്ങളുടെ രാത്രിയാത്ര നിരോധിച്ചു. രാത്രി പത്തു മുതൽ പുലർച്ചെ ആറുവരെയാണ് രാത്രിയാത്രയ്ക്ക് വിലക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News