വിനയനെ വിലക്കിയതിനു പിഴയിട്ട സിസിഐ വിധിക്കെതിരെ അപ്പീൽ നല്‍കുമെന്നു ഫെഫ്ക; വിധി ട്രേഡ് യൂണിയൻ പ്രവർത്തനത്തിൻമേലുള്ള കടന്നുകയറ്റമെന്നു ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: സംവിധായകൻ വിനയനെ വിലക്കിയതിനു പിഴ ശിക്ഷ വിധിച്ച കോംപിറ്റീഷൻ കമ്മിഷനെതിരെ ഫെഫ്ക. കമ്മിഷൻ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഫെഫ്ക ചെയർമാൻ ബി.ഉണ്ണിക്കൃഷണൻ പറഞ്ഞു. വിധി ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. വിനയനെ ആരും വിലക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇന്നലെയാണ് അമ്മയ്ക്കും ഫെഫ്കയ്ക്കും ഭാരവാഹികൾക്കും പിഴയിട്ടു കൊണ്ട് കോംപിറ്റീഷൻ കമ്മിഷൻ ഉത്തരവിട്ടത്.

താരസംഘടന അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പിഴയൊടുക്കണമെന്നു കോംപിറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വിധിക്കുകകയായിരുന്നു. അമ്മ ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായ സിബി മലയിൽ, ബി.ഉണ്ണികൃഷ്ണൻ എന്നിവരും പിഴയടക്കണം. അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിനയൻ നൽകിയ പരാതിയിലാണ് സിസിഐയുടെ നടപടി.

താരസംഘടനയായ അമ്മ നാലുലക്ഷം രൂപയാണ് പിഴയടയ്‌ക്കേണ്ടത്. ഫെഫ്ക 85,594 രൂപയും പിഴയടയ്ക്കണം. ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ വിവിധ അസോസിയേഷനുകളുടേയും വിവിധ സംഘടനകളുടേയും പ്രവർത്തന രീതി പരിശോധിക്കുന്ന സംവിധാനമാണ് സിസിഐ.

സംഘടനകളുടെ വിലക്ക് മൂലം സിനിമ സംവിധാനം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇതു തന്റെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നുമായിരുന്നു വിനയൻ പരാതിപ്പെട്ടത്. ഇതിനു തനിക്കു നഷ്ടപരിഹാരം വേണമെന്നും വിനയൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോംപിറ്റീഷൻ കമ്മിഷനു കീഴിലുള്ള ഡി.ജി ഇൻവെസ്റ്റിഗേഷൻ വിംഗ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. സംഘടനകൾ അഭിനേതാക്കളെയോ അണിയറ പ്രവർത്തകരേയോ വിലക്കിയാൽ അവർക്കു പരാതി പറയാനോ വിലക്കിനെ അതിജീവിക്കാനോ മാർഗങ്ങളൊന്നുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം കമ്മിഷൻ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇരുസംഘടനകൾക്കും സംഘടനാ നേതാക്കൾക്കും കമ്മിഷൻ പിഴ ചുമത്തിയത്. മൂന്നു വർഷ കാലയളവിലെ വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് പിഴയായി ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News