തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കോളജിലുണ്ടായ സംഘർഷങ്ങളിൽ പ്രിൻസിപ്പൽ ഏകപക്ഷീയമായി നടപടിയെടുത്തതിനെ തുടർന്നാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. പുറത്താക്കപ്പെട്ട പന്ത്രണ്ട് പേരെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
കഴിഞ്ഞ മാസം പതിനഞ്ചിനും ഇരുപത്തിയെട്ടിനും കോളജിൽ വിദ്യാർത്ഥികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കയ്യാങ്കളിയിൽ എത്തിയിരുന്നു. ഈ സംഭവങ്ങളിൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരായ മൂന്നു വിദ്യാർഥികളെ ഡിസ്മിസ് ചെയ്യുകയും ആറു പേർക്ക് ഒരു വർഷം ടെർമിനേഷൻ നൽകുകയും ചെയ്തു.
ദളിത് വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ച് പരീക്ഷ എഴുതിക്കാതെ മാറ്റി നിർത്തിയെന്നും ആരോപണമുണ്ട്. ഏകപക്ഷീയമായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്.ഐ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
ക്യാമ്പസിൽ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ബിനു പൂർണമോദിന് വേണ്ടത്ര യോഗ്യതകളില്ലെന്നും ആരോപണമുണ്ട്. വിദ്യാർഥികളെ തിരിച്ചെടുത്ത് പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here