നിരപരാധിത്വം തെളിഞ്ഞാല്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കുമെന്ന് ശരത് പവാര്‍; ശശീന്ദ്രന്‍ ആത്മാര്‍ത്ഥതയുള്ള നേതാവ്; സത്യസന്ധനെ കുടുക്കിയെന്ന് പാര്‍ട്ടി നിലപാട്

ദില്ലി: നിരപരാധിത്വം തെളിഞ്ഞാല്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കുമെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ ദില്ലിയില്‍ പറഞ്ഞു. ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമോ, തോമസ്ചാണ്ടിയെ മന്ത്രിയായി നിര്‍ദേശിക്കണമോയെന്ന് എന്‍സിപി ദേശീയ നേതൃതം പിന്നീട് തീരുമാനിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി. സത്യസന്ധനെ കുടുക്കിയെന്നാണ് പാര്‍ട്ടി പൊതുനിലപാട്. ശശീന്ദ്രന്‍ ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും ശരത് പവാര്‍ പറഞ്ഞു.

അതേസമയം, ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനാണ് തിരുവനന്തപുരത്തു ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിന്റെ തീരുമാനം. ഇക്കാര്യം ഇനി മുന്നണിയില്‍ അവതരിപ്പിക്കും. എ.കെ ശശീന്ദ്രന്‍ തന്നെയാണ് മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും തീരുമാനിച്ചു.

ശശീന്ദ്രനു പകരം മന്ത്രിയാകാന്‍ തയ്യാറാണെന്നു തോമസ് ചാണ്ടി എംഎല്‍എ വ്യക്തമാക്കിയിരുന്നു. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉണ്ട്. വകുപ്പ് എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. അതു മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. എ.കെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും തോമസ് ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ശശീന്ദ്രനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ ഇന്നലെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ആര് അന്വേഷിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കുറ്റമേറ്റല്ല ശശീന്ദ്രന്റെ രാജി. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജി. ശശീന്ദ്രന്റെ ധാര്‍മികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദ ഫോണ്‍വിളി നടന്നത് ഫെബ്രുവരി ആദ്യവാരം ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫെബ്രുവരി ഒന്നാം തീയതി മന്ത്രി ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. ഈസമയത്തായിരിക്കാം ഫോണ്‍ വിളിച്ചതെന്നാണ് കരുതപ്പെടുന്നത്. മന്ത്രി ഗോവയില്‍ എത്തിയിരുന്നതായി സ്ഥിതീകരണമുണ്ട്. ഈ സാഹചര്യത്തില്‍ എ.കെ ശശീന്ദ്രന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യമാണ് അന്വേഷണത്തിനു വിധേയമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News