എന്റെ കഥ; ഇത് മാധവിക്കുട്ടിയുടെ കഥയാണ്.
സ്വന്തം കഥ എന്ന് അവകാശപ്പെടുമ്പോഴും പലതിലും അവിശ്വസനീയതയും അതിഭാവുകത്വവും ഇല്ലാതില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ എഴുത്താണ് ഈ കൃതി.
പുസ്തകം ആരംഭിക്കുന്നത് തന്നെ ഒരു കുരുവിയുടെ ദുരന്ത കഥയോടുകൂടി. കുരുവിയുടെ രക്തം സ്വന്തം രക്തമായി കണ്ടു ആ രക്തം കൊണ്ടാണ് കഥാകാരി എഴുതിത്തുടങ്ങുന്നത്. ഭാവിയുടെ ഭാരമില്ലാതെ ഓരോ വാക്കും ഒരനുരഞ്ജനം ആക്കി അവര്‍ എഴുതുന്നു. ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേക്കാല്‍ മരിച്ചവരുടെ ലോകത്തും ചവിട്ടി നിന്ന് ഭയലേശം ഇല്ലാതെ അഗാധമായ ഉള്‍കാഴ്ചയോടു കൂടി സ്വന്തം വികാര വിചാരങ്ങളെ സത്യസന്ധമായും കുറേ ഭാവനയില്‍ ചാലിച്ചും അവര്‍ എഴുതി.
ഇതിലെ ആദ്യകഥയായ ‘നായാടിയുടെ കഥ’യില്‍ കഥാകാരി പറയുന്നുണ്ട്, ആദ്യം വ്യവസ്ഥയോട് എതിര്‍ത്തും പിന്നീട് അവ്യവസ്ഥയോട് എതിര്‍ത്തും അവസാനിക്കുന്ന തുശ്ചമായതാണ് ജീവിതം എന്ന്. മാതാപിതാക്കളുടെ ഗാന്ധീയ ചിന്താഗതിയും അച്ചടക്കവും എന്നും അവര്‍ക്ക് ചങ്ങലകളായിരുന്നു. വര്‍ണ്ണശബളിമയും, ഉച്ചസ്ഥായിയിലുള്ള സംഗീതവും ചടുല നൃത്തവും ഒക്കെ അവിടെ നിഷിദ്ധമായിരുന്നു.
പക്ഷെ എല്ലാം നിഷേധിച്ചു ഒരു നായാടി ശിശു എന്നപോലെ സകല ഭൂതങ്ങള്‍ക്കും അധീനയായി ചൂടുള്ള വീഞ്ഞ് സിരയിലൊഴുക്കി ചുണ്ടുകളില്‍ ഒരായിരം ചുംബനങ്ങള്‍ നിറച്ചു അവള്‍ വളര്‍ന്നു. പിന്നെ ഇനിയും കണ്ടിട്ടില്ലാത്ത ഭൂഖണ്ഡങ്ങള്‍ തേടിയുള്ള അലച്ചിലായിരുന്നു. സ്‌കൂളില്‍ നിന്നും പിക്‌നിക് പോയനാളില്‍ എല്ലാ കുട്ടികളും ഓടിക്കളിച്ചപ്പോള്‍ അവള്‍ മയിലാഞ്ചിപ്പൂമണവും ആസ്വദിച്ച് ഗ്രീഷ്മ സൂര്യനെ കണ്ടു പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്ന് ആകാശം കാണാന്‍ ആണ് ഇഷ്ടപ്പെട്ടത്.
സൂര്യന്‍ ഉദിക്കുന്നു, കത്തുന്നു, നീറുന്നു, അതുപോലെ അസ്തമിക്കുകയും ചെയ്യുന്നു. സൂര്യന്‍ അവള്‍ക്കു എന്നും എല്ലാറ്റിനും സാക്ഷി ആയിരുന്നു. സൂര്യനില്‍ അവര്‍ അവരെത്തന്നെ അല്ല മറിച്ച് ജീവിതത്തെത്തന്നെ കാണുകയായിരുന്നു. അനുരാഗം എന്ന വാക്കിന്റെ അര്‍ഥം ശിവനും പാര്‍വതിയും പോലെ അന്യോന്യാനുരക്തരായ ചെറിയമ്മയേയും ചെറിയച്ചനെയും കണ്ടാണ് അവള്‍ ആദ്യമായി പഠിക്കുന്നത്.
പന്ത്രണ്ടാം വയസ്സില്‍ പുസ്തക പാരായണത്തിന്റെ കാന്തിക വലയത്തില്‍ കുടുങ്ങിയ അവള്‍ ഒഴിവുസമയത്ത് കരഞ്ഞും മൂക്കുചീറ്റിയും ട്രാജഡി കഥകള്‍ വായിച്ചുകൊണ്ടിരുന്നു. ആരുമില്ലാത്തപ്പോള്‍ കുപ്പായം ഊരി സ്വന്തം ശരീര സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയ അവര്‍ മെല്ലെ വായന പുതിയ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചു. മാതാപിതാക്കള്‍ നിറമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്ന അന്ന് അവള്‍ സ്വപ്നങ്ങളില്‍ മനോഹരമായ വസ്ത്രങ്ങലും മെയ്യാഭരണങ്ങളും അണിഞ്ഞു മഴവില്ലുപോലെ പ്രത്യക്ഷപ്പെട്ടു.
സ്ഥിരവും ഭദ്രവുമായ സ്‌നേഹത്തിനുവേണ്ടി അവള്‍ ദാഹിച്ചു. സ്‌നേഹത്തിന്റെ രാജ്യത്ത് നിന്ന് ഇടയ്ക്കിടെ ഭ്രഷ്ടാക്കിക്കൊണ്ടിരുന്ന വിധിയെ അവള്‍ എപ്പോഴും ശപിച്ചു. ശ്രീകൃഷ്ണനെ സ്ത്രീയുടെ പുരുഷനായി അവള്‍ കണ്ടു തുടങ്ങി. മാധവിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്ക് സാധാരണ കാണുന്ന ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന ആള്‍ ദൈവത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
ഒരാളെ കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും സ്‌നേഹം പ്രകടിപ്പിക്കുവാനും തോന്നുന്നതെന്തുകൊണ്ട് എന്നവര്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി അവളെ ചുംബിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ അവള്‍ ഇടയ്ക്കിടയ്ക്ക് സ്‌നേഹപൂര്‍വം സ്മരിക്കുന്നുണ്ട്. മുതിര്‍ന്നപ്പോള്‍ കണ്ട ഓരോ ധീരനായ പുരുഷനിലും അവള്‍ അവളുടെ കുട്ടികളുടെ അച്ഛനെ കണ്ടു.
മഹാഭാരതത്തിലെ കുന്തിയോട് അസൂയ തോന്നി. അവരെ തോല്‍പ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിക്കുന്നു. ആദരണീയരും ധര്‍മ്മബോധ നിഷ്ഠയുമുള്ള മാതാപിതാക്കളുടെ കുട്ടിയായി താന്‍ എങ്ങിനെ പിറന്നു എന്ന് പലപ്പോഴും അവള്‍ അതിശയിച്ചു. ഒരിടത്തു അവര്‍ പറയുന്നു, ”ഞാനും എന്റെ ഭര്‍ത്താവും പ്രേമബദ്ധര്‍ ആയിരുന്നില്ല. അദ്ദേഹം എന്നെ സ്പര്‍ശിക്കാന്‍ ഇഷ്ടപ്പെട്ടു. ഞാന്‍ സ്പര്‍ശിക്കപ്പെടാനും” എന്ന്.
ഒരിക്കല്‍ ഇളയച്ചന്‍ പറയുന്നു ”സ്‌നേഹിക്കുന്നത് ഒരിക്കലും ഒരു ചീത്തക്കാര്യം അല്ല എന്നാല്‍ വെറുക്കുന്നത് ചീത്തക്കാര്യം ആണ്” മാധവിക്കുട്ടി ആരെയും വെറുത്തിട്ടില്ല. കയ്പ്പുനിറഞ്ഞ തന്റെ വിവാഹ ജീവിതത്തില്‍ വൈഷമ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ദാസേട്ടനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. ശരീരത്തിന്റെ വാത്സല്യം സ്‌നേഹത്തിനു ബദലായി അവര്‍ സ്വീകരിച്ചു.
പിന്നെ അന്ധകാരത്തിന്റെ ഒന്നാം അദ്ധ്യായവും രണ്ടാം അദ്ധ്യായവും കടന്ന് ബലി മൃഗങ്ങളില്‍ എത്തിച്ചേരുന്ന അവര്‍ സമുദായം അന്ഗീകരിച്ചിട്ടുള്ള എല്ലാ സദാചാര നിയമങ്ങളെയും തെറ്റിക്കുന്നു. അതിനു പല കാരണങ്ങളും നിരത്തുന്നുണ്ട്. അനശ്വരമായ മനുഷ്യാത്മാവിന് അത് കണ്ടറിയാന്‍ കെല്‍പില്ലെങ്കില്‍ മനുഷ്യമനസിലെങ്കിലും കെട്ടിപ്പടുത്തതാകണം ഉത്തമമായ സദാചാരം.
ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയും എന്നവര്‍ വിശ്വസിച്ചു. മധുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ തിരയുകയാണ് സ്ത്രീകളുടെ ജീവിതം. അദ്ദേഹത്തില്‍ തന്റെ സ്മരണ പുനരുജ്ജീവിപ്പിക്കാന്‍ അവള്‍ യത്‌നിച്ചുകൊണ്ടേ ഇരിക്കും. ദാസേട്ടന്‍ അവള്‍ക്കു കാലടികള്‍ക്ക് താങ്ങായ ഭൂമി ആയിരുന്നു. അങ്ങിനെ സൗന്ദര്യം എന്ന ഋതുകാലം കടന്നു തന്റെ യൗവ്വനം മാഞ്ഞ ഇലകള്‍ പോലെ കൊഴിഞ്ഞു വീഴുന്നത് അവര്‍ നിലക്കണ്ണാടിയിലൂടെ നോക്കി കാണുന്നു.
ഭയത്തിന്റെ അര്‍ഥം അറിയാതെ അവര്‍ ലൈംഗികതയെ വിശകലം ചെയ്യുന്നു. ഇതില്‍ ആത്മകഥാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ആത്മസുഖത്തിനുവേണ്ടി യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കെപി അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ്.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here