കൊച്ചി: കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനു നിവേദനം നൽകി. ആലുവ ഗസ്റ്റ് ഹൗസിൽ എത്തിയാണ് രാമകൃഷണൻ കേന്ദ്രമന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചത്. കേസിന്റെ അന്വേഷണം തൽക്കാലം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് രാമകൃഷ്ണൻ കേന്ദ്രമന്ത്രിക്കു നിവേദനം നൽകിയത്.
കരൾ രോഗത്തെ തുടർന്നാണ് മണിയുടെ മരണം സംഭവിച്ചതെന്ന ഫൊറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി രാമകൃഷ്ണൻ നൽകിയ ഹർജിയിലായിരുന്നു സിബിഐയുടെ വിശദീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കീടനാശിനി, മീഥൈൽ ആൽക്കഹോൾ എന്നിവയുടെ സാന്നിധ്യം ആന്തരാവയവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സിബിഐ പ്രതികരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നായിരുന്നു സിബിഐയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് രാമകൃഷ്ണൻ കേന്ദ്രമന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here