വാഷിംഗ്ടൺ: പണ്ടേ സുന്ദരിയാണ് അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപ്. എങ്കിലും വൈറ്റ് ഹൗസ് പുറത്തുവിട്ട മെലാനിയ ട്രംപിന്റെ ഔദ്യോഗിക ചിത്രത്തിന് ഗ്ലാമർ അൽപം കൂടും. കറുത്ത വസ്ത്രം ധരിച്ച് കൈകൾ കെട്ടി നിൽക്കുന്ന മെലാനിയയുടെ ചിത്രമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. എന്നാൽ ചിത്രത്തിനു ഗ്ലാമർ കൂടിപ്പോയെന്നാരോപിച്ചാണ് വിമർശകർ രംഗത്തെത്തിയിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള ടാക്‌സീഡോ ജാക്കറ്റും കറുത്ത ബോയുമാണ് മെലാനിയയുടെ വേഷം. ഇരുകൈകളും മുന്നിൽ കെട്ടി വജ്ര മോതിരങ്ങൾ കാണുന്ന തരത്തിലാണ് മെലാനിയയുടെ നിൽപ്പ്. മെലാനിയ അണിഞ്ഞിരിക്കുന്ന മോതിരങ്ങളിലൊന്ന് ഡൊണാൾഡ് ട്രംപ് പത്താം വിവാഹ വാർഷികത്തിനു സമ്മാനമായി നൽകിയതാണ്. മറ്റൊന്ന് ട്രംപ് മെലാനിയയെ പ്രൊപ്പോസ് ചെയ്തപ്പോൾ അണിയിച്ചതും. 1.5 മില്യണാണ് ഇതിന്റെ വില.
ചെറിയൊരു പുഞ്ചിരിയോടെയാണ് മെലാനിയ ചിത്രത്തിനു പോസ് ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസിലെ വെസ്റ്റ് സിറ്റിംഗ് ഹാളിന്റെ പശ്ചാത്തലത്തിലുളളതാണ് ചിത്രം. താരങ്ങളുടെയും മറ്റു പ്രമുഖരുടെയും ഫോട്ടോകൾ പകർത്തുന്നതിൽ പ്രശസ്തനായ റെഷീൻ മാഹൗക്‌സാണ് മെലാനിയയുടെ ഫോട്ടോ എടുത്തത്.
മോഡൽ കൂടിയായ മെലാനിയയുടെ സൗന്ദര്യം സ്വാഭാവികമായി തന്നെ ചിത്രത്തിനു വന്നിട്ടുണ്ട്. എന്നാൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഫോട്ടോയ്ക്ക് ഭംഗി കൂടുതൽ തോന്നിക്കാനുള്ള വിദ്യകൾ ചെയ്തിട്ടുണ്ടെന്നുമാണ് വിമർശകരുടെ വാദം.
ഇതാദ്യമായിട്ടല്ല അമേരിക്കൻ പ്രഥമവനിതകളുടെ ചിത്രങ്ങൾ വിവാദത്തിന് വഴിവെയ്ക്കുന്നത്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ സ്ലീവ്‌ലെസ് ധരിച്ചത് നേരത്തെ വിവാദമായിരുന്നു. 2009-ലാണ് മിഷേൽ ഒബാമയ്ക്കു നേരെ വിമർശനം ഉണ്ടായത്. സാധാരണയായി പ്രസിഡന്റിന്റെ ഭാര്യ വൈറ്റ്ഹൗസിലാണ് താമസിക്കുകയെങ്കിലും മാൻഹട്ടനിലെ ആഡംബരവീട്ടിലാണ് മെലാനിയയുടെ ഇപ്പോഴത്തെ താമസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here