തിരുവനന്തപുരം: മകന്റെ മരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിൽ ചെന്നു കാണാൻ ഡിജിപിക്കു മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രി ഡിജിപിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്. പ്രതിഷേധത്തിനിടെ ഉന്തും തള്ളിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് മഹിജ ഇപ്പോൾ.
ഐജി മനോജ് ഏബ്രഹാമും മഹിജയെ ആശുപത്രിയിലെത്തി കാണും. ഡിജിപിയെ കാണണം എന്നു രാവിലെയും മഹിജ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. എന്നാൽ, ഡിജിപി ഓഫീസിനു മുന്നിൽ സമരം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
ജിഷ്ണുവിന്റെ മരണം നടന്ന് 60 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തുന്നതിനായി എത്തിയത്. എന്നാൽ, പ്രതിഷേധക്കാരെ ആസ്ഥാനത്തിനു മുന്നിൽ പൊലീസ് തടഞ്ഞു.
പൊലീസ് ആസ്ഥാനത്തെ സുരക്ഷാമേഖലയ്ക്കുള്ളിൽ സമരം പാടില്ലെന്നു പൊലീസ് അറിയിച്ചു. ബന്ധുക്കൾക്ക് ഡിജിപിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കാമെന്നും പൊലീസ് അറിയിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ഡിജിപി ചർച്ചയ്ക്കു വിളിപ്പിച്ചു. സമരത്തിനെത്തിയ എല്ലാവരെയും അകത്തു കയറ്റണമെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ബന്ധുക്കളായ ആറുപേർക്ക് പ്രവേശനം അനുവദിക്കാമെന്നു പൊലീസ് അറിയിച്ചു.
ഇതു സമ്മതിക്കാതെ വന്നതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നിന്നും ഒഴിപ്പിച്ചു. സമരത്തിൽ നിന്നു പിൻമാറില്ലെന്നു ബന്ധുക്കൾ അറിയിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചിരുന്നു. അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here