സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ബംഗളുരു കോടതി റദ്ദാക്കി; തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി

ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ബംഗളുരു കോടതി റദ്ദാക്കി. വിധി റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ജൂലൈയില്‍ കേസില്‍ വീണ്ടും വാദം തുടങ്ങും.

കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ മാര്‍ച്ച് 22 ന് വാദം പൂര്‍ത്തിയായിരുന്നു.

സോളാര്‍ പദ്ധതി വാഗ്ദാനം ചെയ്ത് വ്യവസായിയായ കുരുവിളയില്‍ നിന്ന് 1.35 കോടിരൂപ വാങ്ങിയെന്നതാണ് വിധിക്ക് ആധാരമായ പരാതി. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ഉമ്മന്‍ ചാണ്ടിയടക്കം ആറുപ്രതികള്‍ക്കെതിരെ വിധി വന്നത്. പ്രതികള്‍ 1.61 കോടിരൂപ ഹര്‍ജിക്കാരന് നല്‍കണമെന്നായിരുന്നു വിധി. പണം തിരിച്ചടച്ചില്ലെങ്കില്‍ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും വിധിയില്‍ ഉണ്ടായിരുന്നു. പ്ലാന്റ് സ്ഥാപിക്കാതെ തന്നെ കബളിപ്പിച്ചെന്ന് കാട്ടിയായിരുന്നു കുരുവിള പരാതി നല്‍കിയിരുന്നത്.

ആറുപ്രതികള്‍ ഉള്ള കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായിരുന്നു. ഉമ്മന്‍ ചാണ്ടി ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here