മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി തെരഞ്ഞെടുത്തു. സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും മലാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് വിലയിരുത്തിയാണ് ഐക്യരാഷ്ട്ര സഭ സമാധാന വക്താവായി മലാലയെ തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി അന്‍റൊണിയോ ഗുട്ടെറാസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പത്തൊമ്പതുകാരിയായ മലാല.
ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മലാലയുടെ പുതിയ ദൗത്യം.ജീവന് തന്നെ ഭീഷണി ഉണ്ടായിട്ടും അചഞ്ചലമായ പ്രതിബദ്ധതയോടെ മലാല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയെന്നാണ് ഗുട്ടെറാസ് മലാലയെവിശേഷിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനും മലാലയ്ക്ക് സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു വലിയ പദവി മലാലയെ ഏല്‍പ്പിച്ചതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കും പറഞ്ഞു.
ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളാണ് മലാലയെന്നാണ് വിലയിരുത്തൽ. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടിയ മലാലയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മലാലയുടെ ‘ഐ ആം മലാല’ എന്ന ആത്മകഥ ലോകത്തിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.
2012 ഒക്ടോബര്‍ 9 നു സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ നടന്ന ഒരു വധശ്രമത്തില്‍ മലാലയ്ക്ക് തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ലണ്ടനില്‍ നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നിലവില്‍ ഓക്‌സ്‌ഫോഡില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് മലാല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here