തിരുവനപുരം: ജിഷ്ണു വിഷയത്തിൽ ഡിജിപി ഓഫീസിലേക്കു നടത്തിയ മാർച്ചും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആസൂത്രിതം തന്നെയായിരുന്നെന്നു ഐജിയുടെ അന്വേഷണ റിപ്പോർട്ട്. ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തായി. എസ്‌യുസിഐയും സോളിഡാരിറ്റിയും ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു. ഗൂഢാലോചനയ്ക്കു തെളിവ് ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ തെളിവുകൾ അക്കമിട്ടു നിരത്തുന്നുണ്ട്.
ഡിജിപിക്കു ഐജി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. എസ്‌യുസിഐയും സോളിഡാരിറ്റിയും ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ആലോചിച്ചിരുന്നെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിപി ഓഫീസിനുള്ളിൽ സത്യാഗ്രഹം ഇരിക്കാനായിരുന്നു പദ്ധതി. പൊലീസ് തടഞ്ഞതുകൊണ്ടാണ് അതു നടപ്പിലാകാതെ പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജിഷ്ണുവിന്റെ കുടുംബം താമസിച്ച ലോഡ്ജിൽ നിന്നും എസ്‌യുസിഐ മുഖമാസികയും ലഭിച്ചിട്ടുണ്ട്.
ലോഡ്ജിൽ നിന്നു ലഭിച്ച മുഖമാസികയിൽ പൊലീസിനെതിരെ പൊരുതാൻ ആഹ്വാനം ചെയ്യുന്നുണ്ട്. എസ്‌യുസിഐ നേതാവ് ഷാജിർ ഖാനുമായി ജിഷ്ണുവിന്റെ ബന്ധു നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഇതിനു തെളിവായി ഫോൺരേഖകൾ ലഭിച്ചിട്ടുണ്ട്. ആർക്കെതിരെയും നടപടി ശുപാർശ ചെയ്യുന്നില്ലെന്നും ഐജിയുടെ റിപ്പോർട്ടിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here