കൊല്ലം: തകർന്ന ഏനാത്ത് പാലത്തിനു പകരം കരസേന നിർമിച്ച ബെയ്‌ലി പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിനു തുറന്നുകൊടുത്തു. എംസി റോഡിൽ ഏനാത്ത് പാലത്തിനുണ്ടായ തകർച്ചയ്ക്കു ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് മൂന്നുമാസം തികയുമ്പോഴാണ് ബദൽ സംവിധാനമായ ബെയ്‌ലി പാലം യാത്രക്കാർക്ക് തുറന്നുകൊടുത്തത്. മുപ്പത്തിയാറ് മണിക്കൂർ കൊണ്ടാണ് സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
എംസിറോഡിൽ ഏനാത്ത് പഴയ പാലം തകരാനിടയാക്കിവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏനാത്തെ പഴയ പാലം തകരാൻ വിജിലൻസ് കാരണക്കാരായി കണ്ടത്തിയവർക്കെതിരെ നടപടി എടുക്കാൻ ഉത്തരവിട്ടതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി.
84 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ബെയ്‌ലി പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സൈന്യത്തിന് മുഖ്യമന്ത്രി ഉപഹാരവും നൽകി. പാലം നിർമ്മാണം ഓണത്തിനു മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. 55 മീറ്റർ നീളമുള്ള പാലത്തിലൂടെ ആംബുലൻസ്, കാറുകൾ തുടങ്ങിയ ചെറുവാഹനങ്ങളാണ് കടത്തിവിടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here