മുത്തലാഖ് അവസാനിപ്പിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ല; ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്നും ഡോ. സയിദ് സാദിഖ്

ലഖ്‌നൗ : മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം അവസാനിപ്പിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും ഡോ. സയിദ് സാദിഖ് വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റാണ് ഡോ. സയിദ് സാദിഖ്.

മുത്തലാക്ക് സംബന്ധിച്ച കാര്യത്തില്‍ വേണ്ട തീരുമാനമെടുക്കുമെന്നും അത് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഉണ്ടാവുമെന്നും ഡോ. സയിദ് സാദിഖ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. സയിദ് സാദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 15, 16 തീയതികളില്‍ ലക്‌നൗവില്‍ ചേരുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് മീറ്റിംഗ് ഇക്കാര്യം ചര്‍ച്ച ചെയ്യും.

തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതി സ്ത്രീകളുടെ തുല്യത അവകാശത്തിന്റെ ലംഘനമാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. മുത്തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനം ഭരണഘടനാ ലംഘനമാണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here