ഇന്ധനവില ദിവസേന മാറ്റം വരുത്താനുള്ള തീരുമാനം ജനങ്ങളെ കൊള്ളയടിക്കാനോ?

മേയ് ഒന്നു മുതൽ ഇന്ധനവിലയിൽ ദിവസവും മാറ്റം വരുത്തുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ജനങ്ങളെ കൊള്ളയടിക്കാൻ രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ഒത്താശ ചെയ്യുന്ന നടപടിയാകില്ലേ എന്നു ആശങ്കപ്പെടുന്നവരുണ്ട്. ഇപ്പോൾ ഉള്ള വ്യവസ്ഥയിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഷിപ്‌മെന്റ് തിയ്യതികൾ എണ്ണക്കമ്പനികൾക്ക് നേരത്തെ അറിയാം. ആ തിയ്യതികൾ അനുസരിച്ച് വേണ്ട ഡോളർ ലഭ്യമാക്കാൻ ആറുമാസം മുമ്പേ തന്നെ എണ്ണക്കമ്പനികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി രാജ്യാന്തര കറൻസി വിപണിയിലോ ഇന്ത്യയിലെ കറൻസി വിപണിയിലോ ഏറ്റവും ആകർഷകമായ നിരക്കിൽ ഫ്യൂച്ചർ കരാറിൽ ഏർപ്പെടുന്നു.

കപ്പൽ വരുന്ന ദിവസം ഈ വിദേശനാണ്യം ഡെലിവറി എടുക്കുകയും ചെയ്യും. പഴയ രീതിയിൽ വിദേശനാണ്യ വിനിമയത്തിൽ വരുന്ന ലാഭനഷ്ടങ്ങൾ കൊണ്ടുള്ള റിസ്‌ക് പരിഹരിക്കാനുള്ള പ്രാവീണ്യം അതാതു എണ്ണക്കമ്പനികൾക്ക് ഉണ്ട് എന്ന തത്വത്തിൽ കേന്ദ്രസർക്കാരാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, കുറച്ചു വർഷങ്ങൾക്കു മുമ്പ് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകിയതോടെ അവർ മേൽപറഞ്ഞ രീതിയിൽ കണക്കാക്കുന്ന വാങ്ങുന്ന വിലയുടെ അടിസ്ഥാനത്തിൽ ആണ് ഉപഭോക്താവിനുള്ള വില നിശ്ചയിച്ചു പോരുന്നത്.

അതിൽ ഡീസലിനുള്ള സബ്‌സിഡി ഭാഗം മാത്രമാണ് സർക്കാർ ചെലവായി കണക്കാക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് ദിവസേനയുള്ള ഡോളർ വിലയും ഡീസൽ-പെട്രോൾ വില പുനർനിർണയവും തമ്മിൽ അന്തരമുണ്ടെന്നു ഉപഭോക്താവിനു തോന്നിയിരുന്നത്. എന്നാൽ, മേയ് ഒന്നുമുതൽ നിലവിൽ വരുമെന്നു പ്രഖ്യാപിച്ച സമ്പ്രദായത്തിൽ ഉപഭോക്താവിന്റെ താൽപര്യം സംരക്ഷിക്കപ്പെടുമോ എന്നു തീർച്ചയില്ല.

ദിവസേനയുള്ള ഡോളർ വിനിമയ-ലാഭനഷ്ടങ്ങൾ ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കപ്പെടും. അവനെ മരത്തിൽ കെട്ടിയിട്ട് ഓടാൻ പറയുന്ന അവസ്ഥയാണത്. അതായത് ഈ വ്യതിയാനങ്ങൾ കാര്യക്ഷമമായി കാര്യമക്ഷമമായി അവനു വേണ്ടി കൈകാര്യം ചെയ്യാൻ അവൻ കൊടുക്കുന്ന വിലയിൽ നിന്നും ശമ്പളം പറ്റുന്ന വിദഗ്ധരുടെ നടപടികളുടെ ഫലം അവനു ലഭിക്കുകയില്ല. മറിച്ച്, എണ്ണക്കമ്പനികൾക്കു കൂട്ടാണെന്നു സാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here