നന്ദന്‍കോട് കൂട്ടക്കൊല: കേദലിന്റെ തെളിവെടുപ്പും ചോദ്യംചെയ്യലും അവസാനഘട്ടത്തിലേക്ക്; അന്വേഷണസംഘം ചെന്നൈയിലേക്ക് തിരിച്ചു

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലകേസില്‍ പ്രതിയായ കേദലിന്റെ തെളിവെടുപ്പും ചോദ്യംചെയ്യലും അവസാനഘട്ടത്തിലേക്ക്. തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി കേദല്‍ ജീന്‍സണ്‍ രാജയെ അന്വേഷണസംഘം ചെന്നൈയിലേക്ക് കൊണ്ടുപോയി. കേദലിന്റെ കസ്റ്റഡി കാലാവധി ഈമാസം 20ന് അവസാനിക്കും. അതേസമയം, കേദല്‍ ആസൂത്രിതമായി പകയോടെയാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ പ്രതിയായ കേദല്‍ ജീന്‍സണ്‍ രാജയ്ക്ക് ഒടുവില്‍ കുറ്റസമ്മതം നടത്തേണ്ടിവന്നിരിക്കുകയാണ്. ഇതോടെ കേസിലെ തെളിവെടുപ്പ് ചോദ്യം ചെയ്യലും അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇന്ന് വൈകുന്നേരത്തോടെ ചെന്നൈയിലെത്തുന്ന സംഘം തെളിവെടുപ്പ് നടത്തിയ ശേഷം നാളെ തിരുവനന്തപുരത്തേക്ക് തിരിക്കും.

മാതാപിതാക്കളായ ഡോ.ജീന്‍പത്മ, പ്രൊഫ.രാജ് തങ്കം, സഹോദരി കരോളിന്‍ എന്നിവരെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കത്തിച്ചത് താന്‍ തന്നെയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കേദല്‍ സമ്മതിച്ചിട്ടുണ്ട്. ജീന്‍ പത്മയുടെ സഹോദരി ലളിതയെ കൊലപ്പെടുത്തിയ കാര്യവും കേദല്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകം നടത്തിയത് കേദലാണ് എന്നതിന് സാഹചര്യ തെളിവുകളും ലഭിച്ചിട്ടുണ്ട്. കേദല്‍, പെട്രോള്‍ വാങ്ങിയ പമ്പ്, സഞ്ചരിച്ച ഓട്ടോറിക്ഷാ, ഭക്ഷണം വാങ്ങിയ ഹോട്ടല്‍, വിഷം വാങ്ങിയ കട, ഇന്റര്‍നെറ്റ് കഫേ എന്നിവിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിലും കേദലിനെതിരായ തെളിവുകള്‍ പൊലീസിന് ശേഖരിയ്ക്കാനായി.

ചെന്നൈയിലെ രണ്ട് ദിവസത്തെ തെളിവ് ശേഖരിക്കലിനുശേഷം പൊലീസ് ശാസ്ത്രീയ പരിശോധനകളുടെ ഫലം പരിശോധിക്കും. ആസൂത്രിതമായി പകയോടെ ക്രൂരമായി നടത്തിയ കൊലപാതകമാണെന്ന കാര്യം കേദല്‍ ജീന്‍സണ്‍ രാജ സമ്മതിച്ചതോടെ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. കേദലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനും മാനസികരോഗം ഉണ്ടെന്ന അഭിനയവുമൊക്കെ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ പൊളിച്ചടുക്കി.

മഴുവില്‍ നിന്ന് ലഭിച്ച വിരല്‍ അടയാളം കേദലിന്റേതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഡിഎന്‍എ, രക്തസാമ്പിളുകളുടെ പരിശോധന, ഫോറന്‍സിക് ശാസ്ത്രീയപരിശോധന തുടങ്ങിയവ ലഭിച്ചാല്‍ അന്വഷണസംഘം കേസില്‍ കുറ്റപത്രം തയ്യാറാക്കും. ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പൊലീസ് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel