സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനം; പിഎസ്‌സിയില്‍ പുതിയ തസ്തികകള്‍; മന്ത്രിസഭയോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. പത്താം ശമ്പളപരിഷ്‌കരണ കമീഷന്‍ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് തുടരും.

ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.

മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു.

പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും. ചികിത്സാചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷൂറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

പിഎസ്‌സിയില്‍ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തിക സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ദേവികുളം സബ് കോടതിക്ക് ആറു അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്‌കാര കമീഷന്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഷീല തോമസ് തന്നെയാണ് കമീഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിരുന്നത്. അവര്‍ വിരമിച്ച ശേഷം മെമ്പര്‍ സെക്രട്ടറിയായി ആരെയും നിയമിച്ചിരുന്നില്ല.

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരുക്കേവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് ചെലവായ 104 ലക്ഷം രൂപ (കൊല്ലം 40 ലക്ഷം, തിരുവനന്തപുരം 64 ലക്ഷം) അനുവദിക്കാന്‍ തീരുമാനിച്ചു. സാക്ഷരതാ പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കെവി റാബിയക്ക് ജീവിതോപാധി എന്ന നിലയില്‍ തിരൂരങ്ങാടിയില്‍ കട സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

അന്തരിച്ച നാടകാചാര്യന്‍ പി കെ വേണുക്കുട്ടന്‍ നായരുടെ കുടുംബത്തിന് കെഎസ്എഫ്ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാന്‍ നാല് ലക്ഷം രൂപ സഹായധനം അനുവദിക്കാന്‍ തീരുമാനിച്ചു. കുണ്ടറ പെരിനാട് പഞ്ചായത്തില്‍ ഏപ്രില്‍ 9ന് ചുഴലിക്കാറ്റുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട വെള്ളിമണ്‍ വെസ്റ്റില്‍ സുനില്‍കുമാറിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News