ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ബിജെപിയും ആം ആദ്മി പാർട്ടിയും കോൺഗ്രസും മാറ്റുരയ്ക്കുന്ന ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ. പുറത്തു വന്ന അഭിപ്രായസർവേ ഫലങ്ങൾ അനുകൂലമാണെങ്കിലും വിമതശല്യവും ഭരണവിരുദ്ധവികാരവുമാണ് ബിജെപി നേരിടുന്ന വെല്ലുവിളി.
കിഴക്കൻ ദില്ലി, വടക്കൻ ദില്ലി തെക്കൻ ദില്ലി എന്നീ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഒരു കോടി മുപ്പതുലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. വടക്കൻ ദില്ലി, തെക്കൻ ദില്ലി മുൻസിപ്പൽ കോർപറേഷനുകളിലെ 104 വീതവും കിഴക്കൻ ദില്ലിയിലെ 64 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്.
മുതിർന്ന നേതാക്കളെ അടക്കം രംഗത്തിറക്കി പാർട്ടികൾ പ്രചാരണരംഗം കൊഴുപ്പിച്ചിരുന്നു. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരും വോട്ടു ചോദിച്ചെത്തി. ദേശീയ രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം, ദില്ലിയെ നേരിട്ടു ബാധിക്കുന്ന മാലിന്യസംസ്‌ക്കരണം, അഴുക്കുചാൽ പ്രശ്‌നം തുടങ്ങിയവയും മുഖ്യ പ്രചാരണ വിഷയമായി. ഭരണം നിലനിർത്താൻ ബിജെപിയും വീണ്ടും ഒരവസരം തേടി കോൺഗ്രസും ജനത എഴുതി തള്ളിയിട്ടില്ലെന്ന് തെളിയിക്കാൻ ആംആദ്മി പാർട്ടിയും രംഗത്തുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here