കന്നുകാലി കടത്ത് ആരോപിച്ച് ദില്ലിയില്‍ ആക്രമണം; യുവാക്കളെ ആക്രമിച്ചത് മനേക ഗാന്ധി ചെയര്‍പേഴ്‌സണ്‍ ആയ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍

ദില്ലി : കന്നുകാലി കടത്ത് ആരോപിച്ച് വീണ്ടും ആക്രമണം. ഗാസിയാപൂരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് പോത്തുകളെ കൊണ്ടു പോകുന്ന ട്രക്കിന് നേരെ ദക്ഷിണ ദില്ലിയിലെ കല്‍ക്കാജിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ റിസ്‌വാന്‍, കാമില്‍, അഷു എന്നിവരെ ദല്‍ഹിയിലെ എംയിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ 14 പോത്തുകളുമായ് യുവാക്കള്‍ എത്തിയത്. വാഹനം തടഞ്ഞ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) സംഘടന പ്രവര്‍ത്തകര്‍ യുവാക്കളെ മര്‍ദ്ദിച്ചെന്നാണ് ആരോപണം. അനധികൃത പശുക്കടത്ത് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞുള്ള മര്‍ദ്ദനം.

ഇവര്‍ വിവരം അറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. എങ്കിലും യുവാക്കളെ സംഘം ക്രൂര മര്‍ദ്ദനത്തിനിരയാക്കി. സംഘടന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് കാട്ടി യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയി. മൃഗങ്ങളോട് ക്രൂരത കാട്ടിയെന്നാരോപിച്ച് സംഘടന യുവാക്കള്‍ക്കെതിരെയും പരാതി നല്‍കി.

എന്നാല്‍ തങ്ങള്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പിഎഫ്എ നേതാക്കള്‍ പറയുന്നത്. ട്രക്ക് തടഞ്ഞ് നിര്‍ത്തുക മാത്രമാണ് ചെയ്തത്. സംഭവം അറിഞ്ഞ് ചുറ്റും കൂടിയ നാട്ടുകാരാണ് ഇവരെ മര്‍ദ്ദിച്ചത്. കേന്ദ്ര മന്ത്രി മേനകാ ഗാന്ധി ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പിഎഫ്എ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel