സഭയില്‍ രാജി ‘പ്രഖ്യാപിച്ച്’ കെഎം മാണി; നാക്കുപിഴകളാല്‍ സമ്പന്നമായി സഭാ സമ്മേളനം; തിരുവഞ്ചൂരിന് നാക്കുളക്കിയത് പലതവണ; മുഖ്യമന്ത്രിക്കും പിശക്: VIDEO

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധ ചൂടിനിടയിലും നാക്കുപിഴകളാല്‍ നര്‍മരസ സമ്പന്നമായിരുന്നു ഇന്നത്തെ നിയമസഭാ സമ്മേളനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിക്കും നാക്കുപിഴച്ചത് സഭയില്‍ ചിരിപടര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിക്കും പറ്റിയ പിഴവും കൗതുകമായി.

മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിന് നാക്കുപിഴയുടെ ദിവസമായിരുന്നു ഇന്ന്. നാക്കുളുക്കലിന് പ്രശസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു ഇന്നത്തെ താരം. മണിയുടെ വിവാദ പ്രസംഗം സഭയില്‍ വായിച്ച തിരുവഞ്ചൂര്‍ ആദ്യം ഒരക്ഷരം തെറ്റിച്ചു. ഡിവൈഎസ്പി എന്ന് പറഞ്ഞത് ഡിവൈഎഫ്‌ഐ ആയിപ്പോയി.

‘അന്നൊരു ഡിവൈഎഫ്‌ഐക്ക് ഡിവൈഎസ്പിയും കൂടിയുണ്ടായിരുന്നു. ഞങ്ങള്‍ക്കറിയാം’ എന്നായി ആ വാചകം. പെമ്പിളൈ ഒരുമെയെന്ന് പറഞ്ഞപ്പോള്‍ തിരുവഞ്ചൂരിന് നാക്കുളക്കിയത് പലതവണ. ‘പെണ്‍കള്‍…, പെണ്‍മ.., പെണ്‍മ, പെണ്‍, പെണ്‍…, പെണ്‍പിള എരുമ, അവരെക്കുറിച്ച് എം.എം മണി നടത്തിയ പരാമര്‍ശനം ശരിയായില്ലെന്ന്…..’ പെണ്‍പിള ഒരുമയെന്ന് അടുത്തിരിക്കുന്ന കെ.സി ജോസഫ് തിരുത്തിയെങ്കിലും തിരുവഞ്ചൂര്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഭരണപ്രതിപക്ഷഭേദമന്യേ സഭയില്‍ പൊട്ടിച്ചിരി.

ഏറ്റവും ഒടുവില്‍ ഇറങ്ങിപ്പോക്ക് പ്രസംഗത്തിനിടെ കെ.എം മാണിക്കുണ്ടായ നാക്കുപിഴയാണ് അല്‍പം കടന്നുപോയത്. ഇറങ്ങിപ്പോകുന്നതിന് പകരം രാജി പ്രഖ്യാപിച്ച മാണി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ‘രാജിവെക്കാത്ത മണിയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഞാനും എന്റെ പാര്‍ട്ടിയും രാജിവെക്കുന്നു..’ അപ്രതീക്ഷിതമായ രാജിപ്രഖ്യാപനം കേട്ട് സഭ ഒരു നിമിഷം അമ്പരന്നു. അങ്ങ് രാജിവെച്ചോയെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് അക്കിടി മനസിലാക്കിയ മാണി തിരുത്തിയത്.

‘ഞാനും എന്റെ പാര്‍ട്ടിയും രാജിവെക്കുന്നില്ല’ എന്ന് പറഞ്ഞ് കൂട്ടച്ചിരിക്കിടെ അദ്ദേഹം സഭ വിട്ടു. അതിനിടെ മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും പിശകുപറ്റി. പാപ്പാത്തിച്ചോലക്ക് ചപ്പാത്തിച്ചോലയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘സര്‍, ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്.., ആ ചപ്പാത്തി, പാപ്പാത്തി, പാപ്പാത്തി തന്നെ…’ ചിരിയോടെ മുഖ്യമന്ത്രിയും തിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News