ലഖ്‌നൗ: നിക്കാഹിനു ബീഫ് ബിരിയാണി വിളമ്പാത്തതിനെ തുടർന്ന് നവവധുവിനെ വരൻ മുത്തലാഖ് ചൊല്ലി. വിവാഹം കഴിഞ്ഞ് രണ്ടാംദിവസം തന്നെ യുവാവ് ഭാര്യയെ മൊഴി ചൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ജില്ലയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. ലക്ഷ്മിപൂർ സ്വദേശി ഫർമാൻ അലിയാണ് ഭാര്യ അഫ്‌സാനയെ മൊഴി ചൊല്ലിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അഫ്‌സാനയും ഫർമാൻ അലിയും വിവാഹിതരായത്. വിവാഹത്തിനു ശേഷമുള്ള സൽക്കാരത്തിൽ ബീഫ് ബിരിയാണി ഇല്ലാത്തത് മണവാളനെയും വീട്ടുകാരെയും ചൊടിപ്പിച്ചു. കാര്യമറിഞ്ഞ മണവാട്ടിയുടെ പിതാവ് ബീഫ് നിരോധനം ഉള്ളതിനാലാണ് ബിരിയാണി ഒഴിവാക്കിയതെന്നും ഇവിടെ അറവുശാലകളെല്ലാം പൂട്ടിയതായി അറിയിക്കുകയും ചെയ്തു.
എന്നാൽ നിക്കാഹിനു ശേഷവും അവരുടെ ദാമ്പത്യത്തിലും ബീഫ് ബിരിയാണി വില്ലനായി മാറുകയായിരുന്നു. വിവാഹത്തിന്റെ പിറ്റേ ദിവസം മുതൽ ഭർത്താവിന്റെ വീട്ടുകാർ ഇക്കാര്യം പറഞ്ഞ് അഫ്‌സാനയെ പരിഹസിക്കാൻ തുടങ്ങി. ഭർത്താവും വീട്ടുകാരെ പിന്താങ്ങിയതോടെ നവവധു പരിഹാസ കഥാപാത്രമായി മാറുകയും ചെയ്തു.
ദുരന്തം അവിടെയും തീർന്നില്ല. വെറും രണ്ടുദിവസം മാത്രം നീണ്ട ദാമ്പത്യം ഒടുവിൽ ബീഫ് ബിരിയാണിയെ ചൊല്ലി അവസാനിച്ചു. അഫ്‌സാനയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഭർത്താവ് ഫർമാൻ ഭാര്യവീട്ടുകാരെ അറിയിക്കുകയും ചെയ്തു. വിവാഹത്തിനു നൽകിയതെല്ലാം തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അഫ്‌സാനയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണിപ്പോൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here