ഗുജറാത്തിലെ ബിജെപി എംപി നിരന്തരം ബലാത്സംഗം ചെയ്തുവെന്ന് യുവതി; കെസി പട്ടേലിന്റെ ഹണി ട്രാപ് പരാതി ബലാത്സംഗം മറയ്ക്കാനെന്നും യുവതിയുടെ വെളിപ്പെടുത്തല്‍

ദില്ലി : ഗുജറാത്തിലെ ബിജെപി എംപി പീഡനത്തിന് ഇരയാക്കി എന്ന വെളിപ്പെടുത്തലുമായി യുവതി. ബിജെപി എംപിയായ കെസി പട്ടേലിനെതിരെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍. തന്നെ കസ്റ്റഡിയില്‍ വെച്ച് കെസി പട്ടേല്‍ എംഎംപി നിരന്തരം പീഡിപ്പിച്ചുവെന്ന് യുവതി വെളിപ്പെടുത്തി.

നിരന്തര പീഡനത്തിന് ഇരയാക്കിയ സാഹചര്യത്തിലാണ് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറയുന്നു. എന്നാല്‍ എംപി നല്‍കിയ പരാതി അനുസരിച്ച് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് റിപ്പോര്‍ട്ട്. ദില്ലി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബലാത്സംഗക്കേസില്‍ കുടുങ്ങിയതോടെ ഹണി ട്രാപ്പ് എന്ന് വരുത്തിതീര്‍ക്കാന്‍ എംപി പരാതി നല്‍കുകയായിരുന്നെന്ന് യുവതി പറയുന്നു. സഹായം ചോദിച്ചെത്തിയ തന്നെ എംപി ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. ഇതു സംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഹണിട്രാപ്പ് പരാതിയുമായി കെസി പട്ടേല്‍ എംപി രംഗത്തെത്തിയത്.

പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എംപി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിലുളളത്.

എന്നാല്‍ തനിക്കൊപ്പമുള്ള നഗ്‌നചിത്രങ്ങളെടുത്ത് യുവതി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടാന്നായിരുന്നു എംപിയുടെ വെളിപ്പെടുത്തല്‍. ഗാസിയാബാദിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതി മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്‍കി ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എംപി പൊലീസിനോട് പറഞ്ഞത്.

ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ പോലീസ് ചോദ്യം ചെയ്യ്ത് വരികയാണ്. എംപിയെ ഇവര്‍ മനപ്പൂര്‍വ്വം കെണിയില്‍ കുടുക്കുകയായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് പ്രത്യേക സംഘത്തിനും ദില്ലി പൊലീസ് രൂപം നല്‍കി. ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എംപിയാണ് കെസി പട്ടേല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here