കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടതുമുന്നണിയും സര്‍ക്കാരും ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി പിണറായി; പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട; ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിന് അറിയാം

തിരുവനന്തപുരം: കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യേറ്റമൊഴിപ്പിക്കലില്‍ മുന്നണിയും സര്‍ക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കയ്യേറ്റക്കാരോട് യാതൊരു ദാക്ഷിണ്യം കാണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. കൈയേറ്റം ഗുരുതരമായ പ്രശ്‌നമാണ്. കൈയേറ്റം തടയാന്‍ സമഗ്ര നിയമം കൊണ്ടുവരും. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രായോഗികപ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദേഹം വ്യക്തമാക്കി. പരിസ്ഥിതി പ്രവര്‍ത്തകരുമായി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൈയേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. മുന്നാറിലെ കയ്യേറ്റങ്ങള്‍ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കണമെന്നും കൈയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു.

ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തുടരുകയാണ്. ഇനി മതമേലധ്യക്ഷന്‍മാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടക്കുന്നത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here