‘അമിതാഭ് ബച്ചനെപ്പോലെ രജനികാന്തിന്റെ തലയ്ക്കകത്തും ഒന്നുമില്ല’; സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു; താരങ്ങളെ ദൈവമായി ആരാധിക്കുന്നത് വിഡ്ഢിത്തം

ദില്ലി: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. അമിതാഭ് ബച്ചനെപ്പോലെ രജനികാന്തിന്റെ തലയ്ക്കകത്തും ഒന്നുമില്ലെന്ന് കട്ജു വിമര്‍ശിക്കുന്നു.

‘ദക്ഷിണേന്ത്യക്കാരെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. പക്ഷേ സിനിമാ താരങ്ങളെ വിഗ്രഹവത്ക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തമാണ്. രജനികാന്തിന്റെ കാര്യത്തില്‍ കിറുക്ക് പിടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക്. രജനി രാഷ്ട്രീയത്തിലിറങ്ങണമെന്നും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകണമെന്നുമാണ് ചിലരുടെ ആവശ്യം. രജനികാന്തില്‍ എന്താണുള്ളത്.’-കട്ജു ചോദിക്കുന്നു.

‘ജനങ്ങളുടെ പ്രശ്‌നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യപരിരക്ഷ, കര്‍കരുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് രജനികാന്തിന്റെ കയ്യില്‍ പരിഹാരമാര്‍ഗങ്ങളുണ്ടോ? എനിക്ക് തോന്നുന്നത് അയാളുടെ കയ്യില്‍ ഒന്നുമില്ലെന്നാണ്. പിന്നെന്തിനാണ് അയാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നത്? അമിതാഭ് ബച്ചനെപ്പോലെ രജനീകാന്തിന്റെ തലയ്ക്കകത്ത് ഒന്നുമില്ല.’- കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കഴിഞ്ഞദിവസം, ആരാധകര്‍ക്ക് മുന്നിലെത്തിയ രജനി തന്റെ രാഷ്ട്രീയപ്രവേശനം ഉടനുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിച്ച സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ നേതാക്കള്‍ ആരാധകരെ ചൂഷണം ചെയ്യുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. പണത്തിനായി രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ് ഇന്ന് എറ്റവുമധികമുള്ളതെന്നും താരം പറഞ്ഞിരുന്നു. പ്രസ്താവന നടത്തി, മണിക്കൂറുകള്‍ക്ക് ശേഷം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും രജനി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here