ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി; പീഡനം സഹിക്കാന്‍ വയ്യാതെ താന്‍ തന്നെയാണ് മുറിച്ചതെന്ന് പെണ്‍കുട്ടി; ‘സ്വാമിയുടെ വരവ് അറിഞ്ഞ് കത്തി വാങ്ങി കാത്തിരുന്നു’

തിരുവനന്തപുരം: തന്റെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന വിചിത്രമൊഴിയുമായി ഹരി സ്വാമി. യുവതിയുടെ മൊഴി തെറ്റാണെന്നും ലിംഗം താന്‍ സ്വയം മുറിച്ചതാണെന്നുമാണ് ഹരിസ്വാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ സ്വാമി തെറ്റിദ്ധാരണ പരത്തുകയാണെന്നും സ്വയരക്ഷയ്ക്ക് വേണ്ടി പെണ്‍കുട്ടി തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, സ്വാമിയെ ആക്രമിച്ചത് താനാണെന്നും മൂന്നു വര്‍ഷമായി തുടരുന്ന പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞദിവസം രാത്രി ഹരിസ്വാമി വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ കത്തി വാങ്ങി കാത്തിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെല്ലാം ഒത്താശ നല്‍കിയിരുന്നത് പെണ്‍കുട്ടിയുടെ മാതാവാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പെണ്‍കുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ് പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്ന സ്വാമിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here