പീഡകന്റെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പെണ്‍കുട്ടിയുടേത് ധീരമായ നടപടി; എല്ലാ പിന്തുണയും നല്‍കും

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ ഉദാത്തമായ നടപടിയാണ് ആ പെണ്‍കുട്ടിയുടേതെന്നും കുട്ടിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരി സ്വാമി. കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെല്ലാം ഒത്താശ നല്‍കിയിരുന്നത് പെണ്‍കുട്ടിയുടെ മാതാവാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പെണ്‍കുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ് പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്ന സ്വാമിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ നിയമപ്രകാരം ഹരിക്കെതിരെ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജനനേന്ദ്രിയം 90ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News