‘നിങ്ങള്‍ കരയണം, പക്ഷേ ഗ്ലിസറിന്‍ തരില്ല’; മോഹന്‍ലാലിലെ നടനവിസ്മയത്തെക്കുറിച്ച് തമ്പി കണ്ണന്താനം

രാജാവിന്റെ മകന്‍, ഇന്ദ്രജാലം, മാന്ത്രികം, ഭൂമിയിലെ രാജാക്കന്‍മാര്‍, ഒന്നാമന്‍ തുടങ്ങിയ സിനിമകളാണ് സംവിധായകന്‍ തമ്പി കണ്ണന്താനം മോഹന്‍ലാലിനെ നായകനാക്കി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാലിലെ നടനമികവിനെക്കുറിച്ച് തമ്പി കണ്ണന്താനം പറയുന്നത് ഇങ്ങനെ:

”നാടോടി എന്ന സിനിമയില്‍ ഒരു ഡ്രൈവറുടെ വേഷമായിരുന്നു ലാലിന്. ലാലിനെയും ത്രില്ലടിപ്പിക്കുന്ന ഷോട്ടുകളാണ് ഞാന്‍ വച്ചിട്ടുള്ളത്. തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ലാല്‍ അതിനെയും കവച്ചുവെയ്ക്കും. അതിന്റെ ആരവമാണ് തിയേറ്ററുകളില്‍ അക്കാലത്ത് മുഴങ്ങികേട്ടത്. ഒരു സീന്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ലാലും എന്‍.എന്‍ പിള്ള ചേട്ടനുമാണ് സീനില്‍.”

”വളരെ വൈകാരികമായ ഒരു രംഗമാണത്. എന്‍.എന്‍ പിള്ളചേട്ടന്റെ ഡയലോഗിന് ശേഷം ലാല്‍ മറുപടി പറയുമ്പോള്‍ ഞാന്‍ ഒരു നിബന്ധന വച്ചു. ‘ഈ സീനിനൊടുവില്‍ ലാല്‍ കരയുന്നുണ്ട്. നിങ്ങള്‍ കരയണം. പക്ഷേ ഗ്ലിസറിന്‍ തരില്ല.’ ഹൃദയത്തില്‍ തൊട്ട് ലാല്‍ ആ സീനില്‍ അഭിനയിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതാണ് എന്റെ വെല്ലുവിളിയും.”

”അവിടെ എന്നെയും വിസ്മയിപ്പിച്ച പ്രകടനമാണ് ലാല്‍ കാട്ടിയത്. ഒരു തുള്ളി ഗ്ലിസറിനിടാതെ ലാല്‍ ആ രംഗത്ത് അഭിനയിക്കുമ്പോള്‍ നിങ്ങളറിയണം, ആ സീനിനൊടുവില്‍ അണമുറിയാതെ അയാള്‍ കരയുകയായിരുന്നു. ‘മാന്ത്രിക’ത്തിലും അതുപോലൊരു വെല്ലുവിളി ലാല്‍ ഏറ്റെടുത്തു. അതൊരു ഫൈറ്റ് സീനിലായിരുന്നു. ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് ഫൈറ്റ് മാസ്റ്റര്‍ സുബ്ബരായരെയും ലാലിനെയും വിളിച്ചിട്ട് പറഞ്ഞു. ‘ഈ ഫൈറ്റില്‍ ലാല്‍ കയ്യുപയോഗിച്ച് ഒരു പഞ്ചും ചെയ്യരുത്. എല്ലാം കാലുകൊണ്ട് മാത്രം ചെയ്യണം.’ അതിന്റെ മാജിക് ഞാന്‍ പറയുന്നതിനെക്കാളും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ ആ സിനിമ ഒന്നുകൂടി കണ്ടുനോക്കൂ.”

നാന സിനിമാ വാരികയോടാണ് തമ്പി കണ്ണന്താനം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here