ദുബായില്‍ ഹോളിവുഡ് നടന്‍ പാക് നടിയുടെ മകളെ തല്ലി

ദുബായ്: ദുബായില്‍ ഓഡിഷന്‍ ചടങ്ങിനിടെ പ്രമുഖ ഹോളിവുഡ് നടന്‍ തന്റെ മകളെ ഉപദ്രവിച്ചെന്ന പരാതിയുമായി പാക് നടിയും അവതാരകയുമായ നാദിയ ഖാന്‍. ഹോളിവുഡ് താരം 14കാരിയായ മകളെ ദേഹോപദ്രവം നടത്തിയെന്ന് ആരോപിച്ച് നാദിയ പൊലീസില്‍ പരാതി നല്‍കി.

ഓഡിഷനില്‍ മകളുടെ ഊഴമെത്തിയപ്പോള്‍ നടനും പരിപാടിയുടെ വിധികര്‍ത്താവും ചേര്‍ന്ന് മകളെ തല്ലി താഴേക്ക് തള്ളുകയായിരുന്നെന്നാണ് നാദിയയുടെ ആരോപണം. സംഭവസമയത്ത് 40ഓളം രക്ഷകര്‍ത്താക്കള്‍ സ്ഥലത്തുണ്ടായിരുന്നെന്നും അവരുടെ മുന്നില്‍ വച്ചാണ് തന്റെ മകളെ തല്ലിയതെന്നും പരാതിയില്‍ പറയുന്നു.

ഒഡീഷനില്‍ ആദ്യത്തെ മത്സരാര്‍ഥി നാദിയയുടെ മകളായിരുന്നു. രണ്ടു വരി എഴുതി അത് വായിച്ച് അഭിനയിക്കാനായിരുന്നു വിധികര്‍ത്താവ് പറഞ്ഞത്. കുട്ടി അതു വായിക്കുമ്പോഴാണ് നടനും വിധികര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

ഓഡിഷന്‍ കഴിഞ്ഞ് മകള്‍ ബാത്ത്‌റൂമിലേക്ക് ഓടുന്നതാണ് കണ്ടത്. കുറെ സമയം കഴിഞ്ഞിട്ടും അവര്‍ തിരിച്ചു വന്നില്ല. തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന മകളെയാണ് കണ്ടത്. അപ്പോഴാണ് ശരീരത്തിലേറ്റ പാടുകള്‍ കണ്ടതെന്നും നാദിയ പറയുന്നു. മര്‍ദ്ദനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമാണ്. മകള്‍ ദുബായി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നാദിയ പറഞ്ഞു.

വേദിയില്‍ മറ്റൊരു ആണ്‍കുട്ടിക്കും നേരെയും നടന്‍ അതിക്രമം കാണിച്ചെന്ന് നാദിയ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here