മെഡിട്രീന ആശുപത്രി ഇനി ഹരിയാനയിലും; ലക്ഷ്യം ചെറുകിട നഗരങ്ങളിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍

തിരുവനന്തപുരം/കൊല്ലം: ഹൃദയചികിത്സാ രംഗത്ത് കേരളത്തില്‍ ശ്രദ്ധേയമായ മെഡിട്രീന ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഹരിയാനയിലും. ഹരിയാന സര്‍ക്കാരുമായുള്ള സംയുക്ത സംരംഭമായി അംബാല കന്റോണ്‍മെന്റ്, പാഞ്ച്കുല, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് മെഡിട്രീന ആശുപത്രി കാര്‍ഡിയാക് കെയര്‍ സെന്ററുകള്‍ ആരംഭിക്കുക. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണു പദ്ധതി നടപ്പാക്കുന്നത്.

സൂപ്പര്‍ സ്‌പെഷാലിറ്റി സെന്ററുകളായാണ് ഈ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദ്രോഗചികിത്സാ വിഭാഗത്തെ മെഡിട്രീന വികസിപ്പിക്കുക. 45 കോടി രൂപ ഇതിനായി ചെലവഴിക്കും. കെട്ടിട സൗകര്യങ്ങളും വൈദ്യുതിയും ജലവും ഹരിയാന സര്‍ക്കാര്‍ നല്‍കും. കാത്ത് ലാബ് അടക്കം സൗകര്യങ്ങളൊരുക്കുന്നതും ഡോക്ടര്‍മാരെയും ജീവനക്കാരെയും വിന്യസിക്കുന്നതും മെഡിട്രീനയാണ്.

ചെറുകിട ഇടത്തരം നഗരങ്ങളില്‍ അത്യാധുനിക ചികിത്സാ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷാലിറ്റി ഇന്‍ ഹോസ്പിറ്റല്‍ മോഡല്‍ കാര്‍ഡിയാക് കെയര്‍ സെന്ററുകള്‍ മെഡിട്രീന ഒരുക്കുന്നത്. സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിധം സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ ഒരുക്കുകയാണ് ലക്ഷ്യം.

ഹരിയാനയില്‍ ആരംഭിക്കുന്ന കാര്‍ഡിയാക് കെയര്‍ സെന്ററുകളില്‍ ഓരോന്നിലും മൂന്ന് ഫുള്‍ടൈം കാര്‍ഡിയോളജി വിദഗ്ധര്‍, മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍, 25 സ്റ്റാഫ് നഴ്‌സുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ് എന്നിവരെയാണ് മെഡിട്രീന നിയോഗിക്കുന്നത്. ഡോ. പ്രതാപ് കുമാറിന്റെ വിദഗ്ദ്ധ സേവനവും ഈ സെന്ററുകളില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാകും. ഹരിയാനയിലെ സര്‍ക്കാര്‍ ഹെല്‍ത്ത്കാര്‍ഡ് ഉടമകള്‍ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും സ്റ്റെന്റടക്കമുള്ള ആന്‍ജിയോപ്ലാസ്റ്റി ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു എന്നതാണ് പ്രധാനസവിശേഷത. മറ്റുള്ളവര്‍ക്ക് കേവലം 50,000 രൂപയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. സാധാരണക്കാരായ 5,000 രോഗികള്‍ക്കെങ്കിലും ആദ്യവര്‍ഷം ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഡോ. പ്രതാപ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News