കോട്ടയം: ബിരുദ ഫലങ്ങള്‍ റെക്കോഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച് ചരിത്രമെഴുതി മഹാത്മാഗാന്ധി സര്‍വകലാശാല. എം ജി നേടിയത് സംസ്ഥാനത്ത് മറ്റൊരു സര്‍വകലാശാലയ്ക്കും നേടാനാകാത്ത നേട്ടമാണിത്.യുഡിഎഫ് ഭരണകാലത്ത് പരീക്ഷാ ഫലങ്ങള്‍ വൈകിയിരുന്നത് വന്‍ വിവാദമായിരുന്നു. അതിന്‌ശേഷം ഇടതുസര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റാണ് ഒരു വര്‍ഷത്തിനുള്ളില്‍ ചരിത്രനേട്ടത്തിലേക്ക് സര്‍വകലാശാലയെ നയിച്ചത്.
എപ്രില്‍ 13ന് അവസാനിച്ച ആറാംസെമസ്റ്റര്‍ ബിരുദപരീക്ഷകളുടെ ഫലം 50 ദിവസത്തിനുള്ളിലാണ് സര്‍വകലാശാല പ്രസിദ്ധീകരിച്ചത്. വിവിധ കോളജുകളില്‍ നിന്നായി കേന്ദ്രീകൃത ക്യാമ്പിലെത്തിച്ച ഒരു ലക്ഷത്തി എഴുപത്തി എണ്ണായിരം ഉത്തരക്കടലാസുകള്‍ കേവലം 13 ദിവസത്തിനുള്ളില്‍ 3000 അധ്യാപകര്‍ ചേര്‍ന്ന് മൂല്യനിര്‍ണയം നടത്തി. അതിനുശേഷം 23 ദിവസങ്ങള്‍ക്കൊണ്ട് സര്‍വകലാശാലയുടെ കേന്ദ്രസെര്‍വറില്‍ മാര്‍ക്കുകള്‍ എത്തിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് വൈസ് ചാന്‍സലര്‍ ഡോ ബാബു സെബ്യാസ്റ്റ്യന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണത്തിലൂടെ എംജി സര്‍വകലാശാല പരീക്ഷാപരിഷ്‌കരണ നടപടികള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് പരീക്ഷാകമ്മറ്റി കണ്‍വീനര്‍ ഡോ. ആര്‍ പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ കെ ഷറഫുദ്ദീന്‍, ഡോ എ ജോസ്, ജോയിന്റ് രജിസ്ട്രാര്‍ സി രവീന്ദ്രന്‍ തുടങ്ങിയവരുടെ നിശ്ചയദാര്‍ഢ്യവും അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണവുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here