ഷാരൂഖിന്റെ ആ ദേഷ്യപ്രകടനം വെറും നാടകം; വാങ്ങിയത് നാലു ലക്ഷം ഡോളര്‍

ഈജിപ്ത്യന്‍ റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനിടെ, അവതാരകനോട് ഷാരൂഖ് ഖാന്‍ ദേഷ്യപ്പെടുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. അവതാരകനെ വലിച്ചിഴച്ച ഷാരുഖ് അയാളെ നിലത്തിട്ട്് തല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഷാരൂഖിന്റെ ആ ദേഷ്യപ്രകടനം അഭിനയമാണെന്ന വാദവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അറബിക്ക് പ്രസിദ്ധീകരണമായ അല്‍ആലം പുറത്തുവിട്ട വാര്‍ത്തപ്രകാരം ദേഷ്യപ്രകടനം ഉള്‍പ്പെടെയുള്ള ചിത്രീകരണത്തിനായി നാലു ലക്ഷം ഡോളറാണ് (2.57 കോടി രൂപ) ഷാരൂഖ് ചാനലില്‍ നിന്ന് വാങ്ങിയത്. ദേഷപ്പെടുന്നതുപോലെ ഷാരൂഖ് അഭിനയിക്കുകയായിരുന്നുവെന്ന് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നെന്നും പൂജ സമ്മതിച്ചു. അതേസമയം, ഇതിനായി ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് പൂജ വെളിപ്പെടുത്തിയില്ല.

പ്രശസ്തരായ താരങ്ങളെ കബളിപ്പിക്കുന്ന ഈജിപ്തിലെ റിയാലിറ്റി ഷോയാണ് റമീസ് അണ്ടര്‍ഗ്രൗണ്ട്. റമീസ് ഗലാലാണ് അവതാരകന്‍.മരുഭൂമിയില്‍ വച്ചുള്ള ഒരു അഭിമുഖത്തിനായുള്ള യാത്രയ്ക്കിടെ ഷാരൂഖ് ഒരു മണല്‍ച്ചുഴിയില്‍ പെടുന്നതും തുടര്‍ന്ന് കൊമോഡോ ഡ്രാഗണിന്റെ വേഷത്തില്‍ അവതാരകന്‍ എത്തുന്നതുമാണ് വീഡിയോയില്‍. തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ ഷാരൂഖ്, അവതാരകനെ തല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here