‘നിഷേധിയായി വന്ന് വെള്ളിത്തിര കീഴടക്കിയ ആ നായകന്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു’; സുകുമാരന്റെ ഓര്‍മകള്‍ക്ക് 20 വര്‍ഷം

പൂവന്‍പ്പഴം പോലുള്ള നായകന്മാരുടേയും മസ്സില്‍മാന്‍ നായകന്മാരുടേയും കാലത്ത് നല്ല വിവരമുള്ള ഒരു നായകനെ പരിചയപ്പെടുത്തുക യായിരുന്നു സുകുമാരന്‍. മലയാളസിനിമ മരംചുറ്റി പ്രേമങ്ങളില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന കാലത്താണ് നിഷേധിയായ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്ന് വെള്ളിത്തിര കീഴടക്കിയത്. സുകുമാരനായിരുന്നു ആ നടന്‍.

സ്വര്‍ണ്ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി കോളജ് അധ്യാപകനായി ജോലി ചെയ്തുവരുന്ന കാലത്താണ് 25-ാം വയസ്സില്‍ സുകുമാരന്‍ സിനിമയില്‍ എത്തിയത്. ‘നിര്‍മാല്യത്തിലൂടെയായിരുന്നു സിനിമാപ്രവേശം. പിജെ ആന്റണിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത് നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന്റെ വേഷമായിരുന്നു. വെളിച്ചപ്പാടിന്റെ മകനായ അപ്പു എന്ന യുവാവായാണ് സുകുമാരന് ആ ചിത്രത്തില്‍ വേഷമിട്ടത്. അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന ക്ഷുഭിതനായ യുവാവായിരുന്നു അപ്പു. തുടര്‍ന്ന് സുകുമാരന് ലഭിച്ച വേഷങ്ങളെല്ലാം പ്രതികരണ ശേഷി പ്രകടിപ്പിക്കുന്ന ചെറുപ്പക്കാരന്റേതായിരുന്നു. ക്ഷോഭിക്കുന്ന യൗവനവും കലഹിക്കുന്ന സ്വരവുമായി നിഷേധിയും തന്റേടിയുമായ ആ നായകന്മാര്‍ തിരശീലയില്‍ നിറഞ്ഞാടി.

നായികമാര്‍ക്ക് പ്രേമിക്കാന്‍ രൂപസൗന്ദര്യം മാത്രമല്ല, വിവരവുമുള്ള കാമുകനെ കിട്ടിയത് സുകുമാരനിലൂടെയായിരുന്നു. വിദ്യാഭ്യാസവും ലോകപരിചയവും വായനയുമൊക്കെയുള്ള നടനായിരുന്നു സുകുമാരന്‍. അതിന്റെ സ്വല്പ്പം തലക്കനവും സുകുമാരന്‍ ഉണ്ടായിരുന്നു. പ്രേംനസീറും മധുവും മലയാള സിനിമ അടക്കിവാണ അക്കാലത്ത് ജയനും സോമനും ഒപ്പം സുകമാരനും പുതിയ താരോദയം സൃഷ്ടിക്കുകയായിരുന്നു. ജയനും സുകുമാരനും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ ഏറെയും ഹിറ്റുകളായി.

അങ്ങാടി, കോളിളക്കം, ചാകര, ആക്രമണം, അഗ്‌നിശരം എന്നിവ ഈ ടീമിന്റെ പണം വാരിയ പടങ്ങളാണ്. അഹിംസ, മനസാ വാചാ കര്‍മണാ, സംഘര്‍ഷം, ധീരാ, കൊച്ചുകൊച്ചു തെറ്റുകള്‍, കലിക, ആറാട്ട്, സ്‌ഫോടനം, ആയുധം, ബെല്‍റ്റ്മത്തായി തുടങ്ങിയ ചിത്രങ്ങളിലൂടെ സുകുമാരന്‍ താരമായി വളര്‍ന്നു. അടിയും ഇടിയുമായി കമേഴ്‌സ്യല്‍ പടങ്ങളില്‍ നിറഞ്ഞുനിന്ന സുകുമാരന്‍ നല്ല നടനായതിനാല്‍ മികച്ച വേഷങ്ങളും ഏറെ ലഭിച്ചു.

ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, അവളുടെ രാവുകള്‍, വാടകവീട്, ഉത്തരായനം, ബന്ധനം, വളര്‍ത്തുമൃഗങ്ങള്‍, അണിയാത്ത വളകള്‍, വാടക്ക് ഒരു ഹൃദയം തുടങ്ങിയ ചിത്രങ്ങള്‍ അതില് പെടും. ബന്ധനത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സുകുമാരന് ലഭിച്ചു. സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണം, കിന്നാരം തുടങ്ങിയ ചിത്രത്തില്‍ ഹാസ്യസ്വഭാവമുള്ള നായകനെയും സുകുമാരന്‍ അവതരിപ്പിച്ചു. മലയാള സിനിമയില്‍ താരങ്ങളുടെ അടുത്ത തലമുറ എണ്‍പതുകളുടെ മധ്യത്തോടെ വന്നു. തുടര്‍ന്ന് സുകുമാരന്‍ പിന്‍നിരയിലേക്ക് മാറേണ്ടിവന്നു.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റേടിയായിരുന്നു സുകുമാരന്‍. താരങ്ങളുടെ സംഘടനയായ ‘അമ്മയുടെ ആദ്യകാല മീറ്റിംഗുകളില്‍ സുകുമാരന്‍ നടത്തിയ ചില അപ്രിയ പരമാര്‍ശങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇത്തരം മുഖം നോക്കാതെയുള്ള പറച്ചില്‍ പലപ്പോഴും അദ്ദേഹത്തിന് വിനയായിട്ടുണ്ട്. എന്നിട്ടും ഒരു കൂസലുമുണ്ടായില്ല. അവസരങ്ങളേക്കാള്‍ സ്വന്തം വ്യക്തിത്വത്തിനാണ് സുകുമാരന്‍ വിലക ല്‍പ്പിച്ചത്. എന്നാല്‍ തനിക്ക് പ്രാധാന്യമില്ലാത്ത ഒരു വേഷവും ചെയാന്‍ സുകുമാരന്‍ കൂട്ടാക്കിയില്ല.

ന്യായവിധി, ഇരകള്‍, സിബിഐ ഡയറിക്കുറിപ്പ്, ആവനാഴി, ജാഗ്രത, ജാതകം, ദശരഥം, കോട്ടയം കുഞ്ഞച്ചന്‍, ന്യൂ ഇയര്‍, കാര്‍ണിവെല്‍, ഉത്തരം, ആഗസ്റ്റ് ഒന്ന്, ഉത്സവപിറ്റേന്ന്, വ്യൂഹം, തുടങ്ങിയ പില്‍ക്കാല ചിത്രങ്ങളിലെല്ലാം സുകുമാരന്‍ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. സിഐഡി ഉണ്ണി കൃഷ്ണന്‍ ബിഎ ബിഎഡ്, പിന്‍ഗാമി, ശിബിരം തുടങ്ങിയവയാണ് അവസാനകാല ചിത്രങ്ങള്‍.

പഴയ തലമുറയുടെ മനസില്‍ സുകുമാരന് ഇപ്പോഴും വീരനായകനായി ജ്വലിച്ചു നില്‍ക്കുന്നുണ്ട്. ഒരു തന്റേടിയുടെ പരിവേഷവുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News