കൊച്ചിയില്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയെ തട്ടിക്കൊണ്ടു പോയി; അഞ്ചുലക്ഷം തന്നില്ലെങ്കില്‍ സെക്‌സ് മാഫിയക്ക് വില്‍ക്കുമെന്ന് ഭീഷണി; യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി ലക്കി ശര്‍മ്മ എന്ന മഹേഷ് ഉപാധ്യായ ആണ് പിടിയിലായത്. നോയിഡയില്‍ നിന്നാണ് കൊച്ചി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊച്ചി വടുതലയില്‍ താമസിച്ചു വരുന്ന യുപി സ്വദേശിനിയായ 15 വയസുകാരിയെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ 15നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഹിന്ദി സിനിമാ നിര്‍മ്മാതാവാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ നാടകം. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ എത്തിച്ച ശേഷം പ്രതി മാതാപിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം തന്നില്ലെങ്കില്‍ സെക്‌സ് മാഫിയക്ക് വില്‍ക്കുമെന്ന് ലക്കി ശര്‍മ്മയെന്ന മഹേഷ് ഭീഷണിപ്പെടുത്തി. മോചനദ്രവ്യം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്ന അവസാന ദിവസം പ്രതിയെ വിദഗ്ധമായി കൊച്ചി പൊലീസ് പിടികൂടുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ നോയിഡയില്‍ നിന്ന് നോര്‍ത്ത് എസ്‌ഐ വിപിന്‍ദാസ്, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പെണ്‍കുട്ടിയെയും പൊലീസ് മോചിപ്പിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മൃഗീയമായി പീഡിപ്പിച്ച് പുഴയില്‍ തള്ളിയിരുന്നു. പ്രതിയെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel