ഇന്ത്യയുടെ പൗരാണിക ജീവിതത്തിലും സംസ്‌കാരത്തിലും യോഗ; മാര്‍ക്‌സിസ്റ്റ് വിശകലനം

ഇന്ത്യയുടെ പൗരാണിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ ഒരു വ്യായാമമുറയാണ് യോഗ. ദേബിപ്രസാദ് ചതോപാധ്യായ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ യോഗയെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. യോഗയുടെ മാര്‍ക്‌സിസ്റ്റ് വിശകലനം തന്റെ ഫേസ്ബുക്ക് പേജിലൂടെ കെ ടി കുഞ്ഞിക്കണ്ണന്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യോഗ
ഒരു മാർക്‌സിസ്റ്റ് സമീപനം
=========================
അന്താരാഷ്ട്ര യോഗ ദിനാചരണം സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചർച്ചചെയ്യപ്പെടുകയാണല്ലോ. പതിവുപോലെ ഹിന്ദുത്വവാദികളിൽ നിന്നുള്ള പ്രതീക്ഷിത അധിക്ഷേപങ്ങൾക്കൊപ്പം അതിഭൗതികവാദ നിലപാടുകളിൽ നിന്നുകൊണ്ട് യോഗ മതാത്മകമാണെന്നും അത് മാർക്‌സിസ്റ്റുകൾ കൊണ്ടുനടത്തുന്നത് തികഞ്ഞ വലതുപക്ഷവൽക്കരണത്തിന്‍റെ പ്രതിഫലനമാണെന്നും വിമർശനങ്ങൾ ഉയരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് യോഗയുടെ ചരിത്രവും ദർശനവും ശരിയായൊരു പരിശോധന ആവശ്യപ്പെടുന്നത്.

ഇന്ത്യയുടെ പൗരാണിക ജീവിതത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ഭാഗമായ ഒരു വ്യായാമമുറയായിട്ടാണ് യോഗയെ ദേബിപ്രസാദ് ചതോപാധ്യായ മുതൽ കെ.ദാമോദരൻ വരെയുള്ള മാർക്‌സിസ്റ്റ് പണ്ഡിതന്മാർ കണ്ടിട്ടുള്ളത്. അതിനെ മതവൽക്കരിക്കുന്നതും ഹിന്ദുത്വപ്രത്യയശാസ്ത്ര വൽക്കരണത്തിനുള്ള ഉപാധിയാക്കുന്നതും ചരിത്രത്തോടും പാരമ്പര്യത്തോടും കാണിക്കുന്ന അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ്. 5000 വർഷങ്ങൾക്കുമുമ്പ് വേദകാലത്തിനുമുമ്പ് ഹിമാലയസാനുക്കളിലെ മനുഷ്യ അധിവാസ മേഖലകളിൽ ജന്മമെടുത്തതാകാം ധ്യാനത്തിന്‍റെയും കായികമുറയുടെയും സംയോജനമായ യോഗയെന്നാണ് പല ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും നിരീക്ഷിക്കുന്നത്. ശരീരത്തെയും മനസ്സിനെയും താളാത്മകവും ഏകാഗ്രവുമാക്കുവാനുള്ള വ്യായാമമുറ എന്നനിലക്കാണ് ഇന്ത്യയുടെ ഷഡ്ദർശനങ്ങളിൽ ഒന്നായ യോഗ വിശദീകരിക്കപ്പെട്ടിട്ടുള്ളത്.

യോഗ എന്ന സംസ്‌കൃതപദത്തിന്‍റെ അർത്ഥം കൂട്ടിയോജിപ്പിക്കുക, ഐക്യപ്പെടുക എന്നൊക്കെയാണ്. തീർത്തും വ്യക്ത്യാധിഷ്ഠിതമായ, മനസ്സിനെയും ശരീരത്തെയും താളാത്മകമായി കൂട്ടിയിണക്കാനുള്ള ഒരു പരിശീലനപദ്ധതിയാണ് യോഗയെന്നത്. ദേവിപ്രസാദ് ചതോബാധ്യായയും കെ.ദാമോദരനുമൊക്കെ യോഗയുടെ ഉദ്ഭവത്തെയും ഒരു ദർശനപദ്ധതി എന്ന നിലക്ക് ഇന്ത്യയുടെ വൈദികസമൂഹം അതിനെ ആത്മീയവാദമായി പരിമിതപ്പെടുത്തിയെടുത്തതിനെയും കുറിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഇരുകൈകളും പരസ്പരം ചേർത്ത് ആയുധങ്ങളുണ്ടാക്കി ഇരതേടാൻ തുടങ്ങിയതോടെ യാണല്ലോ മനുഷ്യൻ എന്ന ജീവിയുടെ പരിണാമം സംഭവിക്കുന്നത്. വാനരനിൽ നിന്ന് നരനിലേക്കുള്ള വളർച്ചയിൽ അധ്വാനം വഹിച്ച പങ്ക് എന്ന കൃതിയിൽ എംഗൽസ് ഈ പരിണാമപ്രക്രിയയെ ആ കാലത്ത് ലഭ്യമായ നരവംശശാസ്ത്ര വിജ്ഞാനീയത്തിന്‍റെ അടിസ്ഥാനത്തിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. പണിയായുധങ്ങളുടെ കണ്ടുപിടുത്തവും കൃഷിയും അതിനായുള്ള ഭൂസംസ്‌കരണപ്രവർത്തനങ്ങളുമെല്ലാമാണ് മനുഷ്യനെ സാമൂഹ്യജീവിയായി രൂപാന്തരപ്പെടുത്തിയത്. വ്യക്ത്യാധിഷ്ഠിതമായ മാനുഷികപ്രവർത്തി സാമൂഹ്യ ഉൽപാദനത്തിലേക്ക് കടക്കുകയും പ്രകൃതിയെ തങ്ങൾക്കാവശ്യമായ രീതിയിൽ പുനർനിർമ്മിക്കാൻ മനുഷ്യൻ പ്രാപ്തിനേടുകയും ചെയ്തു.

ആധുനിക ശാരീരിക നരവംശശാസ്ത്രം (Physical Anthropology) ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകുന്നുണ്ട്. മനുഷ്യന്‍റെ ജനിതകസംബന്ധിയായ പഠനങ്ങൾക്ക് ഉൽപാദന വളർച്ചയുടേതായ സാമൂഹ്യവികാസപരിണാമ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നതാണ് ഭൗതിക നരവംശശാസ്ത്രം കൈകാര്യം ചെയ്യുന്ന വിഷയംതന്നെ.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കാർഷിക സംസ്‌കൃതിയിലേക്ക് വികസിച്ചതോടെ യാണ് മനസ്സിനെയും ശരീരത്തെയും കൂട്ടിയോജിപ്പിക്കുന്ന യോഗ എന്ന വ്യായാമമുറയും രൂപമെടുത്തിട്ടുണ്ടാവുക. ഇവിടെ കെ.ദാമോദരൻ നിരീക്ഷിക്കുന്നതുപോലെ പുരാതനകാലത്തെ ഇന്ത്യൻദർശനങ്ങളെ അത്മീയവാദികളായ ശുഷ്‌കപണ്ഡിതന്മാരാകാം ആസ്തികദർശനമെന്നും നാസ്തികദർശനമെന്നും രണ്ടായി വേർതിരിച്ചത്. ഈ വിഭജനത്തിന് ആഴത്തിലുള്ള പരിശോധന കളുടെയും പരിഗണനകളുടെയും അടിസ്ഥാനങ്ങളൊ ന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഹിന്ദുമതമെന്ന് പിൽക്കാലത്ത് വിവക്ഷിക്കപ്പെട്ട ബ്രാഹ്മണമതത്തിന്‍റെ ആദ്യത്തെ ആധികാരിക വചനങ്ങളായി ഗണിക്കുന്ന വേദങ്ങളെ മൂലപ്രമാണങ്ങളായി അംഗീകരിക്കുന്ന ദർശനങ്ങളെന്നും, വേദങ്ങളെ നിഷേധിക്കുന്ന ദർശനങ്ങളെന്നുമുള്ള രീതിയിലാണ് ആസ്തിക-നാസ്തിക വിഭജനം ഉണ്ടാക്കിയത്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം എന്നീ ഷഡ്ദർശനങ്ങളെ ആസ്തികമെന്നും ബൗദ്ധം, ജൈനം, ചാർവാകം എന്നിവയെ നാസ്തികമെന്നും കൃത്രിമമായി വേർതിരിക്കുകയായിരുന്നു. നാസ്തിക ഗണത്തിൽപെടുന്ന ദർശനങ്ങൾ പൊതുവെ ലോകായതം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇത് ആധിപത്യവർഗങ്ങളുടെ ചൂഷണതാല്പര്യങ്ങളുമായി ബന്ധപ്പെട്ട ധർമ്മശാസ്ത്രങ്ങൾക്ക് സാധൂകരണം ഉണ്ടാക്കാനുള്ള വേർതിരിവായിരുന്നുവെന്നാണ് ദേബിപ്രസാദ് ചതോപാധ്യായ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

യഥാർത്ഥത്തിൽ ഇത് കൃത്രിമവും സത്താരഹിതവുമായ വിഭജനമായിരുന്നു. ബ്രാഹ്മണാധികാരത്തെയും വൈദികാധിപത്യത്തെയും അതിന്‍റെ അശ്ലീലകരമായ യാഗസംസ്‌കാരത്തെയും ചോദ്യംചെയ്തവരെ ചാർവാകരും ബൗദ്ധരും ലോകായതരുമൊക്കെ യാക്കി ആധിപത്യശക്തികൾ വേട്ടയാടുകയാണ് ചെയ്തത്. ഇന്ത്യയുടെ പൗരാണിക ദർശനങ്ങളിൽ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ലോകായതം (ചാർവാകദർശനം) യഥാർത്ഥത്തിൽ ഭൗതികവാദത്തിൽ അധിഷ്ഠിതമായിരുന്നു. പ്രാചീന ഭാരതത്തിലെ ആസ്തിക ദർശനങ്ങളായി ആർഷസംസ്‌കാരികവാദികളായ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാർ ഉയർത്തിക്കാട്ടുന്ന ഷഡ്ദർശനങ്ങളിൽ വേദാന്തം മാത്രമാണ് പൂർണമായും ആത്മീയവാദവും ആസ്തികവുമെന്ന് പറയാവുന്ന ഒരേയൊരു ദർശനപദ്ധതി. യഥാർത്ഥത്തിൽ ഹിന്ദുത്വവാദികളോളം നീളുന്ന ഇന്ത്യൻ പാരമ്പര്യആത്മീയവാദികൾ വേദാന്തദർശനത്തിലെ ആത്മീയതയെ മറ്റെല്ലാ ദർശനങ്ങളിലും വാരിവിതറി ഇന്ത്യൻ ദർശനങ്ങളെയാകെ പ്രതിലോമകരമാക്കി തങ്ങളുടെ സങ്കുചിതതാല്പര്യങ്ങൾക്കനുസൃതമായ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്.

വേദാന്തത്തിലെ ആത്മീയത ഇന്ത്യൻ ദർശനങ്ങളിലാകെ ആരോപിച്ച് നമ്മുടെ പൗരാണിക ദർശനങ്ങളുടെ സാരസർവ്വസ്വം ആത്മീതയാണെന്ന് വരുത്തിതീർക്കുകയായിരുന്നു. സാംഖ്യവും അതിന്റെ ഉപജ്ഞാതാവയി കണക്കാക്കപ്പെടുന്ന കണാദനും ഈ പ്രപഞ്ചത്തെ ഭൗതികവാദ അടിസ്ഥാനത്തിൽ വിശദീകരിക്കാനാണ് ശ്രമിച്ചത്. ഈ പ്രപഞ്ചത്തിന്‍റെ ഉല്പത്തിയുടെ കാരണം ദ്രവ്യമാണോ മനസ്സാണോ എന്നതാണല്ലോ ദർശനത്തിലെ അടിസ്ഥാന സമസ്യ. പുരാതന ഭാരതത്തിലെ ആദിസാംഖ്യം പ്രകൃതിയാണ് അല്ലെങ്കിൽ ദ്രവ്യമാണ് പ്രഥമമെന്ന് ഉത്തരം നൽകി. വൈശേഷിക ദർശനത്തിന്‍റെ പ്രണേതാവായി കണക്കാക്കുന്ന കണാദൻ പ്രപഞ്ചത്തിന്‍റെ മൂലകാരണം പരമാണുക്കളാണെന്നാണ് സിദ്ധാന്തിച്ചത്. യോഗദർശനമാകട്ടെ സാംഖ്യദർശനത്തോടാണ് അടുപ്പം കാണിക്കുന്നത്. ഇന്ത്യയുടെ ഷഡ്ദർശനങ്ങളിൽ ഒന്നായി അവതരിപ്പിക്കുമ്പോഴും സാംഖ്യത്തിലെ ദർശനതത്വങ്ങൾക്കനുയോജ്യമായ ഒരഭ്യാസ ക്രമം മാത്രമായിട്ടാണ് യോഗ പരിഗണിക്കപ്പെട്ടുപോന്നത്. ഒരു സവിശേഷ ദർശനവും വ്യായാമമുറയുമായി യോഗയെ പിൽക്കാലത്ത് മാറ്റിയെടുത്തത് ഓറിയന്റലിസ്റ്റുകളായ പുനരുത്ഥാനവാദികളാണ്.

ഇതിൽ നിന്ന് വ്യത്യസ്തമായ വീക്ഷണത്തോടെ ആത്മജ്ഞാനത്തിനുള്ള മാർഗമായി യോഗയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ബുദ്ധമതമാണ്. ബുദ്ധമതത്തിന്‍റെ തകർച്ചക്കുശേഷമാണ് ഇന്ന് ഹിന്ദുമതം എന്ന് പറയപ്പെടുന്ന സനാതനമതം യോഗയെ അതിന്‍റെ ഷഡ്ദർശനങ്ങളിൽ ഒന്നായി അംഗീകരിച്ചത്. വേദം ഉപനിഷത്തുകളും ബ്രാഹ്മണ്യവുമായി വേർപിരിഞ്ഞപ്പോൾ യോഗയും വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ വേദത്തെ മന്ത്രോച്ചാരണമാക്കിയ ബ്രാഹ്മണ്യം യോഗയെ മതാചാരമാക്കി പരിമിതപ്പെടുത്തി. ഇന്നിപ്പോൾ യോഗ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്ക പ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പുരോഗമനവാദികൾ അത്യന്തം പ്രത്യയശാസ്ത്ര ജാഗ്രതയോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്. ബ്രാഹ്മണ്യത്തിനെതിരായി കലഹിച്ചുകൊണ്ടാണ് ബുദ്ധൻ ഭാരതീയ പാരമ്പര്യത്തിന്‍റെ ധനാത്മകമായ വശങ്ങളെ പ്രചരിപ്പിച്ചത്. ബ്രാഹ്മണ്യം മതാചാരമാക്കിയ യോഗ ഇന്ത്യയിലെ ഒരു ചെറുവിഭാഗത്തിന്‍റെ ആത്മീയതലത്തിലുള്ള ഒരാചാരക്രമമായിട്ടാണ് ദീർഘകാലം നിലനിന്നുപോന്നത്. 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സ്വാമിവിവേകാനന്ദൻ യുവാക്കളെ ഉത്തേജിപ്പിക്കാനായി വ്യായാമമുറയുടെ സന്ദേശം പരത്തിയതോടെ യോഗ പുനരുജ്ജീവിപ്പിക്കപ്പെടുകയും അതിന്‍റെ ആത്മീയതലത്തിനപ്പുറത്ത് ഭൗതികമായ ഉള്ളടക്കത്തോടെ പരിചയപ്പെടുത്തപ്പെടുകയും ചെയ്തു.

കുമ്മനം രാജശേഖരനെപോലുള്ളവർ അന്താരാഷ്ട്ര യോഗാചരണം ഉയർത്തിക്കാട്ടി ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ആഗോളതലത്തിലുണ്ടായ അംഗീകാരത്തെക്കുറിച്ച് വാചകമടിക്കുന്നത് പിറകിലെ പ്രതിലോമതാല്പര്യങ്ങൾ പുരോഗമനശക്തികൾ മനസ്സിലാക്കേണ്ടതുണ്ട്. യോഗയെ അതിന്‍റെ പൗരാണികവും മതപരവുമായ അർത്ഥത്തിൽ ഒരു ആചാരാനുഷ്ഠാനമായി കാണുന്ന സംഘപരിവാർ തങ്ങളുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങൾക്കുമേലും അത് അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളിൽ മതചിഹ്നങ്ങളും മന്ത്രോച്ചാരണത്തോടും കൂടിയുള്ള യോഗ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടത്. ഇതിനെതിരെ മതനിരപേക്ഷ ശക്തികളിൽ നിന്നും ന്യൂനപക്ഷ ജനസമൂഹങ്ങളിൽ നിന്നും പ്രതിഷേധമുയർന്നപ്പോൾ യോഗയെ എതിർക്കുന്നവർ ഇന്ത്യ വിടണമെന്ന ആക്രോശവും സംഘപരിവാറിന്‍റെ ഭാഗത്തുനിന്നുമുണ്ടാ യതാണല്ലോ. ഒരു മതേതര രാജ്യത്തിന്‍റെ വിശ്വാസങ്ങളെയും ബഹുത്വത്തെയും കാണാതെ മതപരമായ അടിസ്ഥാനത്തിൽ യോഗ അടിച്ചേൽപ്പിക്കുന്നതിനോട് ഒരു ജനാധിപത്യവാദിക്കും യോജിക്കാനാവില്ല.

ഹിറ്റ്‌ലറെ പോലെ വ്യായാമമുറകളെ തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾ ക്കെതിരായുള്ള ആയോധന കലയാക്കാനാണ് ഇവിടെ ആർ.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നത്. ശ്രീബുദ്ധനും രാമകൃഷ്ണപരമഹംസ രും വിവേകാനന്ദനും ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച മതേതരമായ യോഗയുടെ സന്ദേശം മനുഷ്യമനസ്സുകളിൽ ഐക്യവും താളാത്മകതയും രൂപപ്പെടുത്തുക എന്നതാണ്. എന്നാൽ സംഘപരിവാർ യോഗയെ അതിന്‍റെ മാനവികവും ഭൗതികവുമായ തലങ്ങളിൽ നിന്ന് വിമുക്തമാക്കി വംശഹത്യക്കുള്ള പ്രത്യയശാസ്ത്രവും ആയോധനകലയുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.എസ്.എസിന്‍റെ ചരിത്രവും സംഘപരിവാർ അജണ്ടയുമറിയാവുന്ന ആരും സംശയിച്ചുപോകും. യോഗയെ അതിന്‍റെ മതാത്മകമായ തലങ്ങളിൽ നിന്ന് വിമുക്തമാക്കുക യും മതേതരമായ ഉള്ളടക്കത്തോടെ എല്ലാ മതവിശ്വാസികൾക്കും അല്ലാത്തവർക്കും അനുയോജ്യമായ രീതിയിൽ അഭ്യസിക്കാനുള്ള അവസരമാണ് സൃഷ്ടിക്കേണ്ടത്. ശാരീരിക പ്രക്രിയകളെ ഏകോപിപ്പിച്ച് ക്രമീകരിക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു അഭ്യാസമെന്ന നിലയിലാണ് യോഗയെ കാണേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News