‘എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല, ഇത്തരമൊരു ദാമ്പത്യം’; പ്രണയവിശേഷങ്ങള്‍ പങ്കുവച്ച് ശബരിനാഥനും ദിവ്യ എസ് അയ്യരും ജെബി ജംഗ്ഷനില്‍

എംഎല്‍എയ്ക്ക് സബ്കളക്ടര്‍ വധുവാകുന്നത് കേരള ചരിത്രത്തിലെ അപൂര്‍വസംഭവങ്ങളിലൊന്നാണ്. അത്തരമൊരു നിമിഷത്തിന് ജൂണ്‍ 30ന് കേരളം സാക്ഷ്യം വഹിക്കും. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരിനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെയും വിവാഹമാണ് ചരിത്രത്തില്‍ ഇടം നേടുന്നത്.

തനിക്ക് ഏറ്റവും അനുയോജ്യയായ പെണ്‍കുട്ടിയാണ് ദിവ്യ എസ് അയ്യര്‍ എന്നാണ് ശബരിനാഥന്റെ അഭിപ്രായം. താന്‍ ചെയ്യുന്ന ജോലി മനസിലാക്കുന്നു, അതിന്റെ വരുംവരായ്കകള്‍ അറിയാവുന്ന ഒരു പെണ്‍കുട്ടിയാണ് ദിവ്യ എന്ന് ശബരിനാഥന്‍ പറയുന്നു. ജോലിയില്‍ പരസ്പരം സഹായിക്കാന്‍ കഴിയുന്ന, ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയാണ് ദിവ്യയെന്നും എംഎല്‍എ പറയുന്നു. എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല, ഇത്തരമൊരു ദാമ്പത്യമെന്നും ശബരിനാഥന്‍ പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ശബരിനാഥന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

വ്യക്തിജീവിതത്തില്‍ താന്‍ ശബരിയെ ഒരു രാഷ്ട്രീയ നേതാവായി കാണുന്നില്ലെന്ന് ദിവ്യ പറയുന്നു. ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് കണ്ടതും, പ്രണയിച്ചതും വിവാഹം ചെയ്യാന്‍ പോകുന്നതും. എന്നാല്‍ അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവിനെ താന്‍ അംഗീകരിക്കുന്നുണ്ടെന്നും ദിവ്യ പറയുന്നു. മാത്രമല്ല, അതിന് അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും ദിവ്യ എസ് പറഞ്ഞു. ശബരിയോടുള്ള പ്രണയം പറയാന്‍ ഒരു ഗാനം ആലപിക്കുമോ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍, ദിവ്യ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

ഇരുവരും മനസു തുറക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

ജൂണ്‍ 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. വൈകുന്നേരം നാലു മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്.

ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് 2015ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശബരീനാഥന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശബരീനാഥന്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെകും ഗുര്‍ഗാവോണിലെ എംഡിഐയില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കി.

തിരുവനന്തപുരം പാല്‍കുളങ്കര സ്വദേശിയായ ദിവ്യ, മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ്. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തെരഞ്ഞെടുത്തത്. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ാം റാങ്കും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here