മുംബൈ: മുംബൈ ബൈക്കുള ജയിലിലെ തടവുകാരിയുടെ മരണത്തില്‍ ജയില്‍ അധികൃതരുടെ പങ്കു വ്യക്തമാക്കി എഫ്‌ഐആര്‍. മരണപ്പെട്ട മഞ്ജുള ഷെട്ടി അധികൃതരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ജയിലിലെ ആറു പൊലീസുകാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
ജയില്‍ നിന്നും മുട്ട മോഷ്ടിച്ചുവെന്ന് ആരോപിച്ച് മഞ്ജുളയെ ജയില്‍ അധികൃതര്‍ മര്‍ദിച്ചിരുന്നു. ജയില്‍ ഓഫീസറുടെ മുറിയില്‍ നിന്ന് മഞ്ജുളയുടെ കരച്ചില്‍ കേട്ടെന്നും സാക്ഷി മൊഴിയുണ്ട്. മുറിയില്‍ നിന്ന് തിരിച്ചെത്തിയ മഞ്ജുള വേദനകൊണ്ട് പുളയുകയായിരുന്നു. കുറച്ച് കഴിഞ്ഞ് സെല്ലിലെത്തിയ മഞ്ജുളയെ വീണ്ടും നഗ്‌നയാക്കി മര്‍ദ്ദനം ആരംഭിച്ചു. മഞ്ജുളയുടെ ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റുകയും ചെയ്തു.
ചോരയില്‍ കുളിച്ച് ബോധമറ്റു കിടന്ന മഞ്ജുളയെ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും സഹതടവുകാര്‍ പറയുന്നു. ബിന്ദു നായ്കഡെ, വസീമ ഷെയ്ഖ്, ശീതള്‍ ഷെഗോണ്‍കര്‍, സുരേഖ ഗുല്‍വെ, ആരതി ഷിംഗ്‌നെ എന്നിവരാണ് കൃത്യം നടത്തിയതെന്നും സാക്ഷികള്‍ പറഞ്ഞു.
മഞ്ജുളയുടെ ശരീരത്തില്‍ 13ഓളം ഇടങ്ങളില്‍ പരുക്കേറ്റിരുന്നെന്നും ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അധികൃതരുടെ മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് തടവുകാര്‍ പ്രതിഷേധവുമായി സഹതടവുകാര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധം കലാപത്തിലേക്കും വഴിമാറിയിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സംഘര്‍ഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കേസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here