ഇടുക്കി ഭൂപ്രശ്‌നം; എല്‍ ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ എല്‍.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി.

സി.പി.ഐ ജില്ലാ സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ കെ. ശിവരാമന്‍, കെ.കെ. ജയചന്ദ്രന്‍ (സി.പി.ഐ.എം), അനില്‍ കുവപ്ലാക്കല്‍ (ആര്‍.എസ്.പി), ജോണി ചെരുപറമ്പില്‍ (കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ്) എന്നിവരാണ് നിവേദനം നല്‍കിയത്.

മാര്‍ച്ച് 27ന് എടുത്ത യോഗതീരുമാനങ്ങള്‍ ഉത്തരവുകളായി പുറത്തിറക്കുന്നതിന് കാലതാമസം വരികയാണ്. പട്ടയമേള നടത്തി ഒരു മാസമായിട്ടും അനുബന്ധ ഉത്തരവുകള്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സത്വര ഇടപെടല്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ പറയുന്നു.

1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമി, കൈമാറ്റം ചെയ്യുന്നതിനുളള വ്യവസ്ഥകളില്‍ ഭേദഗതിയും വ്യക്തതയും വരുത്തി പുതിയ ഉത്തരവിറക്കണം. പട്ടയം നല്‍കുന്നതിനുളള വരുമാനപരിധി എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. കെട്ടിട നിര്‍മ്മാണ ചട്ടം പരിഷ്‌കരിച്ച് മൂന്നാറിന് മാത്രമായി നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചെങ്കിലും നടപടികളുണ്ടായില്ലെന്നും നിവേദനത്തില്‍ പറഞ്ഞു. ഉപാധിരഹിത പട്ടയം നല്‍കുന്നതിന് ഉപാധികള്‍ നീക്കം ചെയ്ത് പുതിയ ഫോമില്‍ പട്ടയം നല്‍കുന്നതിന് പട്ടയമേള ദിവസം സാധിച്ചിരുന്നില്ല. ഇക്കാര്യം അടിയന്തിരമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി

ജില്ലയില്‍ പട്ടയത്തിനര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടാകണം. ദേവികുളം താലൂക്കില്‍ പട്ടയനടപടികള്‍ ആരംഭിക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here